ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് മോശമായതാണ് ഇന്ത്യ – കാനഡ ബന്ധം. ഇപ്പോളിതാ, ഏകദേശം രണ്ട് വർഷത്തിന് ശേഷം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഇന്ത്യയും കാനഡയും തമ്മിൽ കരാറിലെത്തിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇരു രാജ്യങ്ങളിലെയും നിയമ നിർവ്വഹണ ഏജൻസികളെ ഉൾപ്പെടുത്തിയാണ് കരാർ. രാജ്യാന്തര കുറ്റകൃത്യങ്ങൾ, സിൻഡിക്കേറ്റുകൾ, ഭീകരത, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാൻ കരാർ ഇരുപക്ഷത്തെയും അനുവദിക്കുമെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ കരാർ പരസ്യമായി പ്രഖ്യാപിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയെ സംബന്ധിച്ചിടത്തോളം, വിവരങ്ങൾ പങ്കിടൽ കരാറിൽ ജുഡീഷ്യൽ അല്ലാത്ത കൊലപാതകങ്ങൾ അന്വേഷിക്കുന്നതിലും ഊന്നൽ നൽകുമെന്ന് റിപ്പോർട്ട് പറയുന്നു. സുരക്ഷാ വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ മുമ്പ് നടത്തിയ ശ്രമങ്ങളെ അപേക്ഷിച്ച് ഉന്നതലത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കരാറിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.



