ആൽബെർട്ടയിൽ നടക്കുന്ന G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. കാനഡയിൽ ഇന്ത്യൻ ഏജന്റുമാർ കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ആരോപിച്ചതിന് ശേഷം മോദി കാനഡ സന്ദർശിക്കുന്നത് ഇത് ആദ്യമാണ്.
സോഷ്യൽ മീഡിയ വഴിയാണ് മോദി ഈ വിവരം പങ്കുവെച്ചത്. പരസ്പര ബഹുമാനത്തിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ ഏജന്റുമാർക്ക് കാനഡയിലെ അക്രമ സംഭവങ്ങളുമായി, പ്രത്യേകിച്ച് സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് RCMP ആരോപിച്ചതിന് ശേഷം, കാനഡയിലെ സിഖ് സംഘടനകൾ ഇന്ത്യയെ ഉച്ചകോടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മോദിയുടെ സന്ദർശനം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
എല്ലാ ആരോപണങ്ങളും ഇന്ത്യ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഈ ക്ഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പിരിമുറുക്കം വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും, ഇന്ത്യ-കാനഡ ബന്ധം പരമപ്രധാനമാണെന്നും നയതന്ത്രത്തിലൂടെ ഒരു വഴി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കാർണി ഊന്നിപ്പറഞ്ഞു.


