കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (എഎച്ച്എസ്) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആ വ്യക്തി കാൽഗറി സോണിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും വിമാനത്താവളത്തിൽ വെച്ച് പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
മെയ് 19 ന് ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ യുഎസ് ഡിപ്പാർച്ചർ ഏരിയയിൽ ഉണ്ടായിരുന്ന ആർക്കും രോഗം വരാൻ സാധ്യത ഉണ്ടെന്ന് AHS പറയുന്നു. രോഗബാധിതനായ വ്യക്തി കാൽഗറിയിൽ നിന്ന് വെസ്റ്റ്ജെറ്റ് 6336 വിമാനത്തിൽ സാൾട്ട് ലേക്ക് സിറ്റിയിലേക്കാണ് പോയത്.
38.3 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ പനിയുണ്ടെങ്കിലും, ചുമ, മൂക്കൊലിപ്പ്, കണ്ണുകളിൽ ചുവപ്പ്, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെങ്കിലും എഎച്ച്എസിന്റെ മീസിൽസ് ഹോട്ട്‌ലൈനിൽ 1-844-944-3434 എന്ന നമ്പറിൽ വിളിച്ച് വൈദ്യസഹായം തേടണമെന്ന് അധികൃതർ പറയുന്നു. രോഗ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തികൾ ജൂൺ 9 വരെ ക്വാററ്റെനിൽ കഴിയുകയും രോഗലക്ഷണങ്ങൾ നിരീക്ഷിക്കുകയും വേണം. ബുധനാഴ്ച രാവിലെ 10 മണി വരെയുള്ള കണക്കനുസരിച്ച്, ആൽബെർട്ടയിൽ 724 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് പ്രവിശ്യാ സർക്കാർ പറയുന്നത്.



