യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായ മൗണ്ട് എറ്റ്ന തിങ്കളാഴ്ച പൊട്ടിത്തെറിച്ചു. സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽത്തന്നെ ആകാശത്തേക്ക് ചാരവും പുകപടലങ്ങലും ഉയർന്നു. ഉരുകിയ ലാവ ഒഴുകി. ഇറ്റലിയുടെ ദേശീയ അഗ്നിപർവ്വത നിരീക്ഷണ ഏജൻസിയാണ് പൊട്ടിത്തെറി സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനകമായ വീഡിയോകളും പുറത്തുവന്നു.സ്ഫോടനത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ പകർത്തിയിട്ടുമുണ്ട്. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ അവിടെ 40 പേർ ഉണ്ടായിരുന്നുവെന്ന് ഒരു ടൂർ കമ്പനിയുടെ ഉടമ പറഞ്ഞു.
പൊട്ടിത്തെറിക്ക് നല്ല തീവ്രത ഉണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ഒഴിപ്പിക്കൽ നടപടികൾ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അഗ്നിപർവ്വത ചാരത്തിന്റെ പുകപടലം ഏകദേശം 6,400 മീറ്റർ ഉയരത്തിൽ എത്തിയതായി ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ റിപ്പോർട്ട് ചെയ്തു. 50 കിലോമീറ്ററും 40 കിലോമീറ്ററും അകലെയുള്ള ടോർമിന, കാറ്റാനിയ എന്നിവിടങ്ങളിൽ വരെ സ്ഫോടന ശബ്ദം കേട്ടതായി നിരവധി ദൃക്‌സാക്ഷികൾ പറഞ്ഞു.
പ്രതിവർഷം 15 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇറ്റാലിയൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതം. പലരും കാൽനടയായാണ് പർവ്വതത്തിന്റെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് എറ്റ്ന.2014-നു ശേഷം ഇത്രയും വലിയ ഒരു സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി ഒബ്സർവേറ്ററി പറയുന്നു.



