യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി. ട്രംപിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏർപ്പെടുത്തിയ നടപടി തടഞ്ഞു. കോൺഗ്രസിന്റെ അനുമതിയില്ലാതെ പരസ്പര താരിഫുകളും അതിർത്തി സംബന്ധിയായ താരിഫുകളും ചുമത്തിയത് ഭരണഘടനാപരമായ അധികാര ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിധിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സ്വാഗതം ചെയ്തു. ഈ താരിഫുകൾ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതും ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് കാനഡയുടെ ദീർഘകാല നിലപാടിനോട് യോജിക്കുന്ന വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി സുരക്ഷാ താരിഫുകൾ കോടതി റദ്ദാക്കിയെങ്കിലും, കനേഡിയൻ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ എന്നിവയ്ക്ക് മേലുള്ള മറ്റ് പ്രധാന താരിഫുകൾ നിലനിൽക്കും.
ട്രംപിന് യു.എസ്. വ്യാപാര നിയമത്തിലെ സെക്ഷൻ 232 ഉപയോഗിച്ച് തടി, സെമികണ്ടക്ടർസ് , ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കൂടുതൽ കനേഡിയൻ മേഖലകളെ ദേശീയ സുരക്ഷ കാരണം ലക്ഷ്യമിടാൻ കഴിയുമെന്ന് കാർണി മുന്നറിയിപ്പ് നൽകി.
IEEPA (International Emergency Economic Powers Act) പ്രകാരമുള്ള അടിയന്തര വ്യാപാര അധികാരങ്ങൾ ട്രംപ് ഉപയോഗിച്ചത് നിയമപരമായ അതിരുകടന്ന നടപടിയാണെന്ന് കോടതി വിധിയിൽ പറയുന്നു. ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത താരിഫ് അധികാരം നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വിധിക്ക് മേൽ ഉന്നത കോടതിയിൽ അപ്പീൽ നൽകാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. CUSMA (കാനഡ-യു.എസ്-മെക്സിക്കോ കരാർ) പ്രകാരമുള്ള ചില ഇളവുകൾ ഉണ്ടായിരുന്നിട്ടും, രേഖാപരമായ പ്രശ്നങ്ങൾ കാരണം പല കനേഡിയൻ ബിസിനസ്സുകൾക്കും താരിഫുകൾ തിരിച്ചടിയായിട്ടുണ്ട്. ഈ വർഷം ഇതുവരെ 107.5 ബില്യൺ യു.എസ്. ഡോളർ താരിഫായി യു.എസ്. പിരിച്ചെടുത്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്.


