സൂര്യപ്രകാശത്തിനും ചൂടിനും വേണ്ടി കൊതിക്കുന്ന കാനഡക്കാർക്ക് രണ്ടും സമൃദ്ധമായി ലഭിക്കുന്ന ഒരു വേനൽക്കാലം ഈ വർഷം ലഭിക്കുമെന്ന് വെതർ നെറ്റ്‌വർക്ക് കാലാവസ്ഥാ നിരീക്ഷകൻ ഡഗ് ഗിൽഹാം പറഞ്ഞു. ഈ വേനൽക്കാലത്ത് കാനഡയുടെ ചില ഭാഗങ്ങളിൽ വരൾച്ച, കാട്ടുതീ, ശക്തമായ ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ദി വെതർ നെറ്റ്‌വർക്കിന്റെ സീസണൽ പ്രവചനം സൂചിപ്പിക്കുന്നു.
കൂടാതെ രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗത്തും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡഗ് ഗിൽഹാം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ പ്രവചനം ആദ്യം കാണുമ്പോൾ മിക്ക ആളുകളും സന്തോഷിക്കുമെങ്കിലും ഈ വേനൽക്കാലത്ത് കടുത്ത ചൂടും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് മഴയില്ലാത്ത സാഹചര്യവും മറ്റ് ഭാഗങ്ങളിൽ കൊടുങ്കാറ്റും ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും ഡഗ് ഗിൽഹാം പ്രവചിക്കുന്നു.
സാധാരണയേക്കാൾ ഉയർന്ന താപനിലയും സാധാരണയേക്കാൾ കുറഞ്ഞ മഴയും പ്രതീക്ഷിക്കുന്ന പ്രൈയറികളുടെ തെക്കൻ ഭാഗത്ത് വരൾച്ച ഗുരുതരമായ ആശങ്കയാകുമെന്ന് വെതർ നെറ്റ്‌വർക്ക് പ്രവചിക്കുന്നു. ആൽബർട്ട, സസ്മാച്വാൻ, മാനിറ്റോബ പ്രവിശ്യകളിൽ ഇപ്പോൾ തന്നെ സാധാരണയേക്കാൾ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
യൂകോൺ അതിർത്തിയോട് ചേർന്ന് സാധാരണയെക്കാളധികം ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. എന്നാൽ ബ്രിട്ടിഷ് കൊളംബിയയുടെ തീരത്ത് സാധാരണയേക്കാൾ ഉയർന്ന താപനിലയും മഴയും പ്രതീക്ഷിക്കുന്നുണ്ട്. പ്രവിശ്യയുടെ മധ്യ, തെക്കൻ ഉൾപ്രദേശങ്ങളിൽ, സാധാരണയേക്കാൾ കൂടുതൽ ചൂടും വരണ്ട കാലാവസ്ഥയും പ്രവചിക്കപ്പെടുന്നുവെന്ന് ഗിൽഹാം വ്യക്തമാക്കി.
എന്നാൽ, മിക്ക മാരിടൈംസ് പ്രവിശ്യകളിലും പടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും സാധാരണയിൽ കൂടുതൽ ചൂടും മഴയും പ്രതീക്ഷിക്കാം. കൂടാതെ ഇടയ്ക്കിടെ തണുപ്പും അനുഭവപ്പെടാം. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, കിഴക്കൻ നോവസ്കോഷ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും വെതർ നെറ്റ്‌വർക്ക് പ്രവചനം പറയുന്നു.
ഒൻ്റാരിയോ, ക്യുബെക്ക് എന്നിവിടങ്ങളിലും മാരിടൈമിലും ചൂടും വരണ്ടതും ഈർപ്പമുള്ളതുമായ വേനൽക്കാലം പ്രവചിക്കപ്പെടുന്നുവെന്നും ഗിൽഹാം പറഞ്ഞു. മധ്യ കാനഡയുടെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലുകൾക്ക് സാധ്യതയുണ്ട്. കൂടാതെ രാത്രിയിൽ താപനില ഉയർന്നു തന്നെ നിലനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂലൈയ്ക്ക് മുമ്പ് ചില ഉഷ്ണതരംഗങ്ങൾ പ്രതീക്ഷിക്കാം. പക്ഷേ സുപ്പീരിയർ തടാകത്തിന് പടിഞ്ഞാറുള്ള പ്രദേശങ്ങൾ ഒഴികെ ഈ മേഖലയിൽ സ്ഥിരമായ ചൂട് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.



