ക്യുബെക്കിലെ വീടുനിർമ്മാണ മേഖലയിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. നിർമ്മാതാക്കളുമായി ശമ്പള വർദ്ധനവ് സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിർണ്ണായക തീരുമാനം. വീടുകൾ, ടൗൺഹൗസുകൾ, ആറ് നില വരെയുള്ള കെട്ടിടങ്ങൾ (ബേസ്മെൻ്റുകൾ ഒഴികെ) എന്നിവ ഉൾപ്പെടുന്ന പദ്ധതികളെ ഈ സമരം ബാധിക്കും. എന്നിരുന്നാലും, ഏഴോ അതിലധികമോ നിലകളുള്ള കെട്ടിടങ്ങളെയും സ്വകാര്യ പുനർനിർമ്മാണ ജോലികളെയും സമരം ബാധിക്കില്ല.
നാല് വർഷത്തിനുള്ളിൽ ഹെവി കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് 22%വും ലൈറ്റ് കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് 24.3% വും ശമ്പള വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച നടന്ന ചർച്ചകളിൽ Association professionnels construction habitation Québec (APCHQ)മായി പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. 200,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അഞ്ച് യൂണിയനുകളുടെ സഖ്യമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ, ഇതിൽ 20 ശതമാനത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് റസിഡൻഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നത്. വാണിജ്യ, വ്യാവസായിക, സ്ഥാപനപരമായ മറ്റ് നിർമ്മാണ മേഖലകളിൽ മാർച്ചിൽ സമാനമായ 22% വേതന കരാറുകൾ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും യൂണിയൻ സഖ്യം ബുധനാഴ്ച പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു.



