കാനഡയിലെ ലിബറൽ പാർട്ടി എംപിമാർ തങ്ങളുടെ നേതാവിനെ പുറത്താക്കാനുള്ള ഔപചാരിക പ്രക്രിയ സ്വീകരിക്കുന്നതിനെതിരെ വോട്ട് ചെയ്തതായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിബറൽ കോക്കസ് ചെയർമാൻ ജെയിംസ് മലോണി സ്ഥിരീകരിച്ചു. ഒരു ദശാബ്ദം പഴക്കമുള്ള റിഫോം ആക്റ്റിന്റെ കീഴിൽ നിർദ്ദേശിച്ച നിയമങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രമേയം കോക്കസിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളഞ്ഞു. കൺസർവേറ്റീവ് എംപി മൈക്കൽ ചോങ് അവതരിപ്പിച്ച ഈ നിയമം, ഓരോ എംപിക്കും തങ്ങളുടെ പാർട്ടി നേതാക്കളെ ഉത്തരവാദിത്തത്തിൽ നിർത്താനുള്ള അധികാരം നൽകുന്നതാണ്. ഇതിലൂടെ നേതൃത്വത്തെ വിലയിരുത്തുന്നത് നിർബന്ധമാകും.
മുൻ നേതാവ് ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ തുടരുന്നത് ലിബറൽ എംപിമാരിൽ ചിലരിൽ നിരാശയ്ക്ക് കാരണമായി. കോക്കസിലെ ചിലർ രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവ അവഗണിച്ചു. ഈ കാരണമാണ് ഈ ആന്തരിക ചർച്ച തുടങ്ങാൻ ഇടയായത്. റിഫോം ആക്റ്റ് നിയമങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ അത്തരം സാഹചര്യങ്ങൾക്ക് ലിബറൽ എംപിമാർക്ക് ഒരു റോഡ്മാപ്പ് നൽകാമായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എറിൻ ഒ ടൂളിനെ നേതൃത്വത്തിൽ നിന്ന് പുറത്താക്കാൻ കൺസർവേറ്റീവുകൾ ഈ രീതി ഉപയോഗിച്ചിരുന്നു. ഈ നിയമങ്ങൾ പ്രകാരം പാർട്ടിയിലെ അഞ്ചിലൊന്ന് എംപിമാർക്ക് നേതൃത്വ അവലോകനം ആരംഭിക്കാൻ കഴിയും, തുടർന്ന് നേതാവിനെ പുറത്താക്കാൻ ഭൂരിപക്ഷ വോട്ട് ആവശ്യമാണ്.
പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച് ഉച്ചയ്ക്ക് തന്റെ ലിബറൽ കോക്കസിനെ അഭിസംബോധന ചെയ്ത് പാർലമെന്റിന്റെ പുനരാരംഭത്തിനുള്ള തന്റെ ഭരണ അജണ്ട അവതരിപ്പിച്ചു. അമേരിക്കയുമായി പുതിയ സാമ്പത്തികവും സുരക്ഷാസംബന്ധമായും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പൊതുജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുന്നതിനും ശ്രദ്ധ നൽകുമെന്ന് കാർണി പറഞ്ഞു. ദേശീയ താൽപ്പര്യത്തിനനുസൃതമായ അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും കാനഡയിലെ സ്വതന്ത്ര വ്യാപാരത്തിനുള്ള എല്ലാ ഫെഡറൽ തടസ്സങ്ങളും നീക്കം ചെയ്യാനുമുള്ള നിയമനിർമ്മാണം ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


