ഭാഷാ പഠന ആപ്ലിക്കേഷനായ ‘ഡുവോലിംഗോ’യുടെ സി.ഇ.ഒ ലൂയിസ് വോൺ ആഹന്റെ പ്രസ്താവനകൾ വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദത്തിന് കാരണമായി. ‘നോ പ്രയേഴ്സ്’ എന്ന പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നിടെയാണ് അദ്ദേഹം എ.ഐ മനുഷ്യൻ, അധ്യാപകരേക്കാൾ മികച്ച അധ്യാപകനാണെന്ന് അഭിപ്രായപ്പെട്ടത്.വോൺ ആഹൻ വ്യക്തമാക്കുന്നത് അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ എഐ മനുഷ്യൻ അധ്യാപകരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കാനിടയുണ്ടെന്നാണ്.അതിനുള്ള പ്രധാന കാരണം, പഠനത്തിന്റെ വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിയാനും വിശാലമായി പ്രയോഗിക്കാനുമുള്ള എ.ഐയുടെ കഴിവാണ്.
ഡുവോലിംഗോ സി.ഇ.ഒയുടെ പ്രസ്താവനകൾക്കെതിരെ വിദ്യാഭ്യാസ വിദഗ്ധരും പൊതുജനങ്ങളും ശക്തമായി പ്രതികരിച്ചു. എഐ മനുഷ്യൻ അധ്യാപകരെ പൂർണ്ണമായി മാറ്റണമെന്ന വാദം വലിയ തോതിൽ പ്രതിഷേധത്തിന് ഇടയായി. പ്രത്യേകിച്ചും ഡുവോലിംഗോ അടുത്തിടെ എ.ഐ കേന്ദ്രീകൃത തൊഴിൽ രംഗത്തേക്ക് മാറുകയും, കരാർ അടിസ്ഥനത്തിലുള്ള തൊഴിലാളികളെ നീക്കം ചെയ്യുകയും, 148 പുതിയ എ.ഐ-നിർമ്മിത കോഴ്സുകൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ. ഈ നീക്കങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലുടനീളം ഉപയോക്താക്കളുടെ കടുത്ത പ്രതികരണമാണ് ഉയർന്നത്. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന്, ഡുവോലിംഗോ തങ്ങളുടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് അക്കൗണ്ടുകളിലെ എല്ലാ പോസ്റ്റുകളും താൽക്കാലികമായി നീക്കം ചെയ്‌തതായി റിപ്പോർട്ടുകളുണ്ട്.
ആൽബർട്ട സർവ്വകലാശാലയിലെ മാത്യു ഗുസ്‌ഡിയൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസവിദഗ്ധർ വോൺ ആഹന്റെ വാദങ്ങളെ ശക്തമായി എതിർത്തിട്ടുണ്ട്. എ.ഐ മനുഷ്യരേക്കാൾ മികച്ച രീതിയിൽ പഠിപ്പിക്കുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എ.ഐക്ക് പഠനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും വഴികാട്ടാനും വൈകാരികമായി ബന്ധപ്പെടാനുമുള്ള മനുഷ്യന്റെ കഴിവ് അതിനില്ല. 2021ലെ ഒരു മെറ്റാ-അനാലിസിസ് ഡുവോലിംഗോയുടെ പഠനങ്ങളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തിരുന്നു. ചാറ്റ്‌ജിപിടി പോലും പ്രതികരിച്ചത് എ.ഐ അധ്യാപകരെ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂ, അവരെ മാറ്റിസ്ഥാപിക്കാനല്ലെന്നാണ്.
എ.ഐ അധ്യാപകരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന ആശയത്തിന് വിപുലമായ പ്രത്യാഘാതങ്ങളാണ് ഉയരുന്നത്. അധ്യാപനം സ്ത്രീ-ആധിപത്യമുള്ള തൊഴിൽ മേഖലയായതിനാൽ എ.ഐമൂലം അവർ ഗൗരവമായ വെല്ലുവിളികൾ നേരിടുമെന്ന് യു.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിൽ എ.ഐക്ക് സഹായകമായ പങ്ക് വഹിക്കാനാകുമെങ്കിലും, സാധാരണ ജോലികൾ കൈകാര്യം ചെയ്യുന്നതിനും വ്യക്തിഗതമാക്കിയ പഠനം നൽകുന്നതിനും, മനുഷ്യ അധ്യാപകരുടെ സൂക്ഷ്മവും സഹാനുഭൂതിയുള്ളതും പ്രചോദനാത്മകവുമായ പങ്ക് അതിന് മാറ്റിസ്ഥാപിക്കാനാവില്ലെന്ന് വിദ്യാഭ്യാസവിദഗ്ധർ അഭിപ്രായപ്പെടുന്നു.



