ജമ്മുവിലെ സാംബ മേഖലയിൽ വീണ്ടും ഡ്രോൺ ആക്രമണം. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യംവച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. അതിനുശേഷം പിന്നീടു ഡ്രോണുകൾ എത്തിയിട്ടില്ലെന്നാണ് സൈന്യം നൽകുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി.
പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ദൗസ്യ, മുഖേരിയാൻ മേഖലകളിൽ വീടുകളിലെ ലൈറ്റ് അണച്ച് ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചത് മുൻകരുതൽ എന്ന നിലയിലാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഘർഷത്തിനുപിന്നാലെ അടച്ചതിനുശേഷം, ഇന്നലെ ഉച്ചയ്ക്കു തുറന്ന അമൃത്‌സർ വിമാനത്താവളത്തിൽ ഡൽഹിയിൽനിന്നെത്തിയ ആദ്യ സർവീസ് ‘ബ്ലാക്ക് ഔട്ടി’നെത്തുടർന്ന് ഇറക്കാനായില്ല.



