ആക്രമണം നടത്താൻ പാക്കിസ്ഥാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. മേയ് എട്ടിന് രാത്രിയും 9ന് പുലർച്ചെയുമായി പാക്കിസ്ഥാൻ ഇന്ത്യയ്ക്കുനേരെ ആക്രമണശ്രമങ്ങൾ നടത്തിയ സമയം പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നില്ലെന്നും യാത്രാവിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 കേന്ദ്രങ്ങളിലായി 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണ ശ്രമം. ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു. തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധന നടന്നു വരികയാണ്. തുർക്കി നിർമിത അസിസ് ഗാർഡ് സോംഗർ ഡ്രോണുകളാണ് പാക്കിസ്ഥാൻ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.ആയുധമടങ്ങിയ യുഎവി ഉപയോഗിച്ച് ഭട്ടിൻഡ സൈനിക കേന്ദ്രം ആക്രമിക്കാൻ നടത്തിയ നീക്കം സൈന്യം ഇല്ലാതാക്കി. ഇതിനു പകരമായി പാക്കിസ്ഥാനിലെ നാലു വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും ആംഡ് ഡ്രോൺ ആക്രമണം നടത്തി. കശ്മീരിലെ നിയന്ത്രണരേഖയിലെ ഉറി, പൂഞ്ച്, മെൻധർ, രജൗരി, അഖ്നൂർ, ഉധംപുർ എന്നിവിടങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഏതാനും സൈനികർക്ക് പരുക്കേൽക്കുകയും ചെറിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.



