ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ഇതിൻറെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ റദ്ദാക്കി.ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചിടുന്നത്. വിമാനങ്ങൾ റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും വിമാനകമ്പനികൾ അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശിച്ചു. എല്ലാ വിമാനത്താവളങ്ങളിലെയും എല്ലാ യാത്രക്കാരെയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (SLPC) വിധേയമാക്കും. ടെർമിനൽ കെട്ടിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽ എത്തണമെന്ന് വിമാനക്കമ്പനികൾ നിർദേശം നൽകി.






