കാനഡയിൽ ദേശീയ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പഞ്ചാബ് വംശജരായ 22 പേർ പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. അധോസഭയായ ഹൗസ് ഓഫ് കോമൺസിന്റെ അംഗസംഖ്യയുടെ ആറ് ശതമാനമാണിത്. റൂബി സഹോത, അനിത ആനന്ദ് തുടങ്ങിയ പ്രമുഖർ ജയിച്ചപ്പോൾ, പിന്തുണ പിൻവലിച്ച് ജസ്‌റ്റിൻ ട്രൂഡോ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ എൻഡിപി നേതാവ് ജഗ്‌മീത് സിങ് തോറ്റു.പഞ്ചാബികൾ അധികമായുള്ള ബ്രാംപ്‌ടണിൽ അഞ്ച് മണ്ഡലങ്ങളിൽ പഞ്ചാബ് വംശജരാണ് മത്സരിച്ചത്. മൂന്നിടങ്ങളിൽ ജയിച്ചു. ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുമെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്ന അനിത ആനന്ദ് ഓക്‌വിൽ ഈസ്‌റ്റ് മണ്ഡലം നിലനിർത്തി. ലിബറൽ, കൺസർവേറ്റീവ് പാർടികളിൽ സമാന രീതിയിൽ പഞ്ചാബ് വംശജർ വിജയപ്പട്ടികയിൽ ഇടംപിടിച്ചു.
കാനഡയിൽ കഴിഞ്ഞ ദിവസം നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർടിയാണ് വിജയിച്ചു. 343 അംഗ പാർലമെന്റിൽ 165 സീറ്റുകൾ ലിബറൽ പാർടി നേടി. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർടി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. 145 സീറ്റുകളാണ് കൺസർവേറ്റീവ് പാർടിക്ക് നേടാനായത്.ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തർക്കം നിലനിൽക്കുമ്പോഴായിരുന്നു മാർക്ക് കാർണി അധികാരത്തിലെത്തിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാർണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു. കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.



