വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി
തിരുവനന്തപുരത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ശശി തരൂർ എംപി, എം വിൻസെൻ്റ് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.
പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ചശേഷം ഏകദേശം പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. മലയാളത്തിൽ “നമസ്കാരം” എന്ന് പറഞ്ഞ് തുടങ്ങിയ പ്രധാനമന്ത്രി, വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ ഒരു പുതിയ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
ഇത് കേരളത്തിന്റെ സ്വപ്നസാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാർവ ദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1996-ൽ എൽഡിഎഫ് സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും, പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ മുന്നോട്ട് പോയതാണ് വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യമന്ത്രി പിണറായി വിജയനാണ് “വിഴിഞ്ഞം വികസനത്തിന് പിന്നിലുള്ള മുഖ്യ ശക്തി” എന്ന് പറഞ്ഞു . സ്ഥാപിത താൽപര്യക്കാർ പരത്തിയ തെറ്റിദ്ധാരണകളെ ജനങ്ങൾ വിശ്വസിക്കാതിരുന്നതാണ് പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന് സാക്ഷിയാകാൻ ആയിരക്കണക്കിന് ജനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നു. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുകയും, കനത്ത സുരക്ഷാ സംവിധാനങ്ങൾ തലസ്ഥാനത്ത് ഒരുക്കുകയും ചെയ്തിരുന്നു.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസഡ്) സർക്കാരുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച ഈ പദ്ധതിക്ക് ഏകദേശം ₹8,900 കോടി ചെലവ് വന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20 മീറ്റർ ആഴമുള്ള ഈ ആഴക്കടൽ തുറമുഖം പ്രധാന ആഗോള കപ്പൽ പാതകൾക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ തന്ത്രപരമായ പ്രാധാന്യം ഉള്ളതാണ്.
ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ ട്രാൻഷിപ്മെന്റ് പോർട്ട് എന്ന നിലയിൽ വിഴിഞ്ഞം തുറമുഖം ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും, വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. നിലവിൽ സിംഗപ്പൂർ, കൊളംബോ തുടങ്ങിയ അയൽ രാജ്യങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ കപ്പൽ ഗതാഗതം ഇനി വിഴിഞ്ഞം വഴി നടത്താൻ കഴിയുമെന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും.



