എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. യുസ്വേന്ദ്ര ചഹാലിന്റെ മാന്ത്രിക സ്പെല്ലും ശ്രേയസ് അയ്യരുടെ അവസരോചിതമായ ബാറ്റിംഗ് പ്രകടനവുമാണ് പഞ്ചാബിന് ഈ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. സാം കറന്റെ തകർപ്പൻ ഇന്നിങ്സ് ഉണ്ടായിട്ടും ആതിഥേയരായ ചെന്നൈ സൂപ്പർ കിംഗ്സിന് ബോളിങ്ങിൽ മികവ് കാണിക്കാൻ സാധിചില്ല.
കറന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ (47 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പെടെ 88 റൺസ്) സിഎസ്‌കെ 200 കടക്കുമെന്ന് പ്രതീക്ഷ നൽകിയിരുന്നു, എന്നാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചുകൊണ്ട് 19-ാം ഓവറിൽ രംഗപ്രവേശനം ചെയ്ത ചഹാൽ, ഒരൊറ്റ ഓവറിൽ ഹാട്രിക് ഉൾപ്പെടെ നാലു വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. മൂന്നു ഓവറിൽ വെറും 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയ ചഹാലിന്റെ പ്രകടനം സിഎസ്‌കെയെ 190 റൺസിൽ ഓൾഔട്ടാക്കി.
മറുപടി ബാറ്റിംഗിൽ, ശ്രേയസ് അയ്യരുടെ കരുത്തുറ്റ നേതൃത്വമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 41 പന്തിൽ അഞ്ചു ഫോറും നാലു സിക്സും ഉൾപ്പെടെ 72 റൺസെടുത്ത അയ്യർ, പ്രഭ്സിമ്രൺ സിംഗിന്റെ (36 പന്തിൽ 54 റൺസ്) പിന്തുണയോടെ, മധ്യനിരയിൽ ചില വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ അയ്യരുടെ പക്വതയാർന്ന ബാറ്റിംഗ് കൂടുതൽ പന്തുകളും വിക്കറ്റുകളും ബാക്കിനിൽക്കെ പഞ്ചാബിന് വിജയം സാധ്യമാക്കി.
ഈ വിജയത്തിലൂടെ ചഹാലിന്റെ സ്പിൻ മാന്ത്രികതയുടെ സ്വാധീനശക്തി വെളിവാക്കപ്പെടുന്നതോടൊപ്പം, നിർണായക മത്സരങ്ങളിൽ മികവു കാട്ടാൻ കഴിയുന്ന ഒരു മാച്ച് വിന്നറായി അയ്യരുടെ വളർച്ചയും തെളിയിക്കപ്പെട്ടു. ഐപിഎൽ യാത്രയിൽ പഞ്ചാബ് കിംഗ്സ് കൂടുതൽ മുന്നേറുമ്പോൾ, ബാറ്റിംഗിലും ബൗളിംഗിലും നഷ്ടമായ അവസരങ്ങളെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.



