തരുൺ തരംഗം ബോക്സ് ഓഫീസ് തൂക്കുമോ?
കുറേ കാലങ്ങളായി മോഹൻലാൽ സിനിമകൾ ഒന്നും തിയേറ്ററിൽ ആദ്യ ദിവസം തന്നെ കാണുന്ന പതിവില്ല.ആ പതിവ് തെറ്റിയത് വൻ പ്രതീക്ഷകളോടെ വന്ന എമ്പുരാനിൽ ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടും ഒട്ടേറെ പ്രതീക്ഷകൾ ഉണ്ടായിട്ടും ലൂസിഫർ തന്ന ഒരു കിക്ക് കിട്ടിയ സിനിമയായിരുന്നില്ല എമ്പുരാൻ. വൻ മാർക്കറ്റിങ്ങിലൂടെ വന്നത് കൊണ്ടും സമിശ്ര പ്രതികരണങ്ങൾ ഉണ്ടായിട്ടും പോലും ഇൻഡസ്ട്രിയൽ ഹിറ്റ് നേടിയത് മറന്നു കൊണ്ടല്ല ഇതു എഴുതുന്നത്.
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങൾ ആണ് “തുടരും” ന് ലഭിച്ചത് അത് കൊണ്ടാണ് രണ്ടാം ദിവസം തന്നെ സിനിമ കാണാൻ ടിക്കറ്റ് എടുത്തത്.സംവിധായകൻ തരുൺ മൂർത്തി പറഞ്ഞത് പോലെ ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.തന്റെ കറുത്ത അംബാസിഡർ കാറിനെ തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിക്കുന്ന “ബെൻസ് “എന്ന വിളിപേരുള്ള ഷണ്മുഖ ൻ ആയി മോഹൻലാൽ എത്തുന്നു.പണ്ട് മദ്രാസിൽ സിനിമയിൽ ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ഒരു ഭൂതകാലം ഉണ്ട് അയാൾക്ക് അയാളുടെ ഭാര്യയായി തമിഴ് സംസാരിക്കുന്ന ലളിത ആയി ശോഭനയും എത്തുന്നു. ആ കുടുംബത്തിൽ സംഭവിക്കുന്ന ചില പ്രശ്ങ്ങളും അതിനെ ” ബെൻസ് എന്ന ഷണ്മുഖൻ ” എങ്ങനെ നേരിടുന്നു എന്നതൊക്കെയാണ് സിനിമ മുന്നോട്ടു പറയുന്നത്.പി അർ സുനിലിന്റെ തിരക്കഥയെ അതി മനോഹരമായി തരുൺ മൂർത്തി സംവിധാനം ചെയ്തിരിക്കുന്നു.
കാട്ടിലെ ‘ഒറ്റ കൊമ്പനെ’കാണിച്ചു തുടങ്ങുന്ന ചിത്രം ഷണ്മുഖന്റെ പ്രതീകമാകുന്നു പലയിടങ്ങളിലും,ഒരു സാധാരണക്കാരന്റെ കുടുംബത്തിലെ തമാശകളും മറ്റും കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം ഒരു ഘട്ടത്തിൽ വഴി മാറി സഞ്ചരിക്കുന്നു. അയാൾ തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിക്കുന്ന തന്റെ അംബാസിഡർ കാർ തന്നെ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവിന് കാരണമാകുന്നു.
നല്ല കഥയും സംവിധായകനും ഉണ്ടെങ്കിൽ ഏതു വേഷവും മനോഹരമാക്കുന്ന മോഹൻലാൽ ‘ബെൻസ് ഷണ്മുഖൻ’ യും മനോഹരമാക്കിയിരിക്കുന്നു. അയാൾ ചിരിക്കുമ്പോൾ നമ്മുക്ക് ചിരി വരും. അയാൾ കരയുമ്പോൾ നമ്മുക്ക് കരച്ചിൽ വരും.അയാൾ വികാരങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ നമ്മളെ കൊണ്ട് പോകുന്നുണ്ട് ഈ സിനിമയിൽ.അയാൾക്ക് പൊട്ടിക്കരയാനും മുണ്ട് മടക്കി തല്ലാനും അറിയാം.
മോഹൻലാലിനെ കൂടാതെ ശോഭനയുടെയും അതി മനോഹരമായ പ്രകടനം കാണാവുന്നതാണ്. ഒരു നോട്ടം കൊണ്ട് പോലും അവർ സീനുകൾ അവരുടേത് മാത്രമാക്കി മാറ്റുന്നുണ്ട്. കോ-ഡയറക്ടർ കൂടിയായ ബിനു പപ്പുവും തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ആയി പ്രകാശ് വർമയെ തിരഞ്ഞെടുത്തത് തരുൺ മൂർത്തിയുടെ ഡയറക്ടർ ബ്രില്യൻസ് ആയി കണക്കാക്കേണ്ടി വരും. ആർക്കും സംശയം കൊടുക്കാത്ത വിധം സൗമ്യനായി തുടങ്ങി “ഈ കഥയിലെ ഹീറോ ഞാനാണ് “എന്ന് പറയുന്ന പ്രതിനായക വേഷത്തിലേക്കു അയാൾ അനായാസമായി ഇഴുകി ചേരുന്നുണ്ട്.
ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം കാടും മഴയും കാറും ഒറ്റയാനും കഥയുടെ പ്രതീകങ്ങൾ ആകുന്ന സിനിമയിൽ അത്തരം സീനുകളുടെ മനോഹരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. കാടിന്റെ വന്യതയും വശ്യതയുമൊക്കെ ജേക്സിന്റെ സംഗീതത്തിൽ അനുഭവിക്കാവുന്നതാണ്.
സസ്പെൻസ് നിറഞ്ഞ കഥയെ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ സിനിമയുടെ ഒരു സാദൃശ്യങ്ങളും വരാതെ എടുക്കുന്നതിൽ സംവിധായകൻ തരുൺ മൂർത്തി വിജയിച്ചിട്ടുണ്ട്. ഓരോ സീനും ഓരോ ഫ്രെയിമും അയാൾ മനോഹരമാക്കിയിട്ടുണ്ട്.മോഹൻലാലിന് അഭിനയിക്കാൻ തന്റെ കണ്ണുകൾ മാത്രം മതി, ഒരു പക്ഷെ ലൂസിഫറിന് ശേഷം മോഹൻലാലിൻറെ കണ്ണുകളെ ഏറ്റവും നന്നായി പകർത്തിയ സംവിധായകൻ തരുൺ മൂർത്തിയാവും. പോലീസ് വാഹനത്തിന്റെ ഇരുമ്പ് കമ്പിയുടെ ഇടയിലുള്ള ചെറിയ ഓട്ടകൾക്കിടയിലൂടെയുള്ള ഉള്ള ഒരൊറ്റ നോട്ടം മതി മോഹൻലാൽ എന്ന സൂപ്പർ താരം എങ്ങനെ പകരം വെക്കാനില്ലാത്ത അഭിനേതാവ് കൂടിയാകുന്നു എന്നറിയാൻ. തരുൺ മൂർത്തി എന്ന ഫാൻ ബോയ് മോഹൻലാലിന് വേണ്ടിയെടുത്ത സിനിമയായും ചിത്രത്തെ കാണാവുന്നതാണ്.
കൂടുതൽ കഥയിലേക്ക് കടക്കാൻ കഴിയില്ലാത്തത് കൊണ്ട് ഇവിടെ നിർത്തുന്നു. പിന്നെ അവസാനമായി പറയാനുള്ളത്. എമ്പുരാൻ എന്ന ചിത്രം തുടക്കത്തിൽ പണം വാരി പിന്നെ കളക്ഷൻ കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. വലിയ മാർക്കറ്റിംഗ് ഇല്ലാതെ വന്ന ‘തുടരും’ നല്ല പ്രതികരണങ്ങൾ വന്ന സ്ഥിതിക്ക് തീയേറ്ററുകളിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടിയേക്കും. ഇത്തവണ മോഹൻലാൽ വന്നിരിക്കുന്നത് എതിരാളികൾക്ക് ഒരു പഴുതു പോലും കൊടുക്കാതെയാണ്. ഒരു ചെറിയ പോസിറ്റീവ് പോലും താരംഗമാകുന്ന മോഹൻലാൽ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പോസിറ്റീവ് മാത്രം വന്ന തുടരും ഏതൊക്കെ റെക്കോർഡുകൾ കടപ്പുഴക്കും എന്ന് കാത്തിരുന്നു കാണാം.
നന്ദി തരുൺ മൂർത്തി മറ്റൊരു മോഹൻലാലിനെ തന്നതിന്.








