ഒട്ടാവ: ക്രെഡിറ്റ് കാർഡുകളും ചെക്കുകളും ഉൾപ്പെടെ തപാൽ മോഷണവുമായി ബന്ധപ്പെട്ട് എട്ട് ഇന്ത്യൻ വംശജരെ കാനഡയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 300-ൽ അധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളിൽ ചിലർ നാടുകടത്തൽ ഭീഷണി നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കവർച്ച ചെയ്യപ്പെട്ട 4,00,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 2.45 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള 450-ൽ അധികം തപാൽ സാമഗ്രികൾ പ്രതികളിൽ നിന്ന് പീൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് വർധിച്ചുവന്ന തപാൽ മോഷണങ്ങളെക്കുറിച്ച് ലഭിച്ച റിപ്പോർട്ടുകളെ തുടർന്ന് പീൽ പോലീസ്, ഹാൽട്ടൺ പോലീസ്, കാനഡ പോസ്റ്റ് എന്നിവ സംയുക്തമായി ഏപ്രിലിൽ ‘പ്രൊജക്റ്റ് അൺഡെലിവറബിൾ’ എന്ന പേരിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. റെസിഡൻഷ്യൽ മെയിൽബോക്സുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടം വ്യക്തികളെക്കുറിച്ചാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുടെ പ്രവർത്തനങ്ങൾ മോഷണത്തിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും കാരണമായതായി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബറിൽ നടത്തിയ തിരച്ചിലിൽ 465 മോഷണ വസ്തുക്കളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതിൽ 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 35 സർക്കാർ ഐ.ഡി.കൾ, 20 ഗിഫ്റ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
21 നും 29 നും ഇടയിൽ പ്രായമുള്ള സുമൻപ്രീത് സിംഗ്, ഗുർദീപ് ഛത്ത, ജശൻദീപ് ജത്താന, ഹർമൻ സിംഗ്, ജസൻപ്രീത് സിംഗ്, മൻറൂപ് സിംഗ്, രാജ്ബീർ സിംഗ്, ഉപീന്ദർജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മോഷണം, മോഷണത്തിലൂടെ ലഭിച്ച വസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ ആകെ 344 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളിലെ വിദേശ പൗരന്മാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ക്രൗൺ അറ്റോർണി ഓഫീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി എന്നിവരുമായി ചർച്ചകൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
8 Indian-Origin Men Arrested In Canada Over Mail Thefts



