ലാസ് വെഗാസ്: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടിന് ശേഷം കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റിലായ മുൻ യുവജന പാസ്റ്റർ ഡേവിഡ് വാൻഡർ മീർ (49) ജയിലിൽ ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഭാര്യയെ താൻ കൊന്നിട്ടില്ലെന്നും അദ്ദേഹം രേഖപ്പെടുത്തിയതായി ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു.
2006-ൽ അമേരിക്കയിലെ സയൺ നാഷണൽ പാർക്കിലെ പ്രശസ്തമായ ഏയ്ഞ്ചൽസ് ലാൻഡിംഗ് ട്രയലിൽ നിന്ന് ഭാര്യ ബെർണഡെറ്റ് വാൻഡർ മീർ താഴേക്ക് വീണ് മരിച്ചിരുന്നു. അന്ന് സംഭവം അപകടമരണമായാണ് അന്വേഷണസംഘം വിലയിരുത്തിയത്. എന്നാൽ കേസ് പിന്നീട് വീണ്ടും പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിൽ ഡേവിഡ് വാൻഡർ മീറിനെതിരെ കൊലപാതകവും ഇൻഷുറൻസ് തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
ജൂൺ 22-ന് ലാസ് വെഗാസ് പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചു. രണ്ട് ദിവസത്തിനുശേഷം സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. ആത്മഹത്യാക്കുറിപ്പും കൈയെഴുത്ത് വിൽപത്രവും സെല്ലിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പോലീസ് പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ, ഞാൻ അവളെ കൊന്നിട്ടില്ല. അതിനാൽ നിയമനടപടികളെ ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല” എന്ന് ഡേവിഡ് എഴുതിയിട്ടുണ്ട്. അറസ്റ്റ് കഴിഞ്ഞപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് ആദ്യം കരുതിയതായും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കേസ് വീണ്ടും തുറന്നത്. ഡേവിഡ് വാൻഡർ മീറിനെ മുൻപ് ജോലി നൽകിയിരുന്ന ഒരു പാസ്റ്റർ, ബെർണഡെറ്റിന്റെ മരണം അപകടമല്ലെന്നും ഡേവിഡ് അവളെ തള്ളിയിട്ടിരിക്കാമെന്നും സംശയം പ്രകടിപ്പിച്ച് അധികൃതരെ സമീപിച്ചതോടെയാണ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണത്തിൽ വലിയ തുകയുള്ള ജീവൻ ഇൻഷുറൻസ് പോളിസി, പ്രായപൂർത്തിയാകാത്തവരുമായി ഡേവിഡിന് ഉണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന അനുചിത ബന്ധങ്ങൾ, സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൊഴിയിലെ വൈരുധ്യങ്ങൾ എന്നിവ അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
ആത്മഹത്യാക്കുറിപ്പിൽ തനിക്കെതിരായ ചില ആരോപണങ്ങളിൽ “ചെറിയ അളവിൽ സത്യമുണ്ട്” എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ ആരോപണങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ പഴയ തെറ്റുകളുടെ പേരിൽ കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തരുതെന്നും, അവർ ഇതിൽ ഉൾപ്പെടേണ്ടവരല്ലെന്നും കുറിപ്പിൽ അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. ക്ലാർക്ക് കൗണ്ടി കൊറോണർ ഓഫീസും ഡേവിഡ് വാൻഡർ മീറിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ പ്രതികരണം ഇത് വരെയും ലഭ്യമായിട്ടില്ല.
Murder charge after 20 years; former pastor ends his life in prison.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





