കാനഡയിലെ ആൽബർട്ട ആസ്ഥാനമായുള്ള രണ്ട് കമ്പനികൾക്ക് പിഴ ചുമത്തി തൊഴിൽ മന്ത്രാലയം. ഒന്റാറിയോയിലെ എറ്റോബിക്കോക്കിലുള്ള ഒരു കനേഡിയൻ ടയർ സ്റ്റോറിൽ നിയമവിരുദ്ധമായ ജോലി ഫീസ് ഈടാക്കിയതിനാണ് നടപടി. താൽക്കാലിക വിദേശ തൊഴിലാളികൾക്ക് ഏകദേശം 165,000 ഡോളർ തിരികെ നൽകാനാണ് ഉത്തരവ്. നിയമവിരുദ്ധമായ ചാർജുകൾക്കുള്ള നഷ്ടപരിഹാരമായി 10% അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഉൾപ്പെടെ തിരികെ നൽകാനും മന്ത്രാലയം കമ്പനികളോട് ഉത്തരവിട്ടു.
2025 മെയ് 14-ന് ഒന്റാറിയോ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഈ തീരുമാനം, കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളികൾ നേരിടുന്ന വ്യവസ്ഥാപരമായ പ്രശ്നങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്. ഈ കേസ് താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലെ (TFWP) ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുകയും കുടിയേറ്റ തൊഴിലാളികൾക്ക് ശക്തമായ സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്യുന്നു
2023 ഒക്ടോബറിലാണ് കമ്പനികൾക്കെതിരെ പരാതികൾ ഉയർന്നത്. തുടർന്ന് ഒന്റാറിയോ തൊഴിൽ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ, ആലിസൺ ജോൺസിന്റെ ഉടമസ്ഥതയിലുള്ളതും ആൽബെർട്ടയിലെ സെന്റ് ആൽബർട്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ആലിസൺ ജോൺസ് കൺസൾട്ടിംഗും എജെ ഇമിഗ്രേഷൻ ഗ്രൂപ്പും കനേഡിയൻ ടയർ സ്റ്റോറിലെ റീട്ടെയിൽ ജോലികൾക്കായി താൽക്കാലിക വിദേശ തൊഴിലാളികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയതായി കണ്ടെത്തി. തൊഴിലാളികളിൽ നിന്ന് $7,900 USD വരെ ഈടാക്കിയെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. വിദേശ തൊഴിലാളികളിൽ നിന്ന് റിക്രൂട്ടർമാർ പണം ഈടാക്കുന്നത് വിലക്കുന്ന ഫെഡറൽ, ഒന്റാറിയോ നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്.



