സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്വെയർ അഴിമതി നടന്നെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണത്തിൽ യാതൊരു വസ്തുതയുമില്ലെന്നും എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും സുതാര്യമായാണ് നടന്നതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി നുണ പറയാൻ ചെന്നിത്തല മത്സരിക്കുകയാണെന്നും കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. വികസന ചർച്ചകളിൽ നിന്ന് എൽഡിഎഫിനെ കുടുക്കിയിടാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ടെൻഡർ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായ വിശദീകരണം നൽകി. 4,415 സഹകരണ സ്ഥാപനങ്ങൾക്കായി പൊതുവായ സോഫ്റ്റ്വെയർ നടപ്പിലാക്കാൻ 2021-ൽ ടിസിഎസിന് (TCS) 206 കോടി രൂപയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നൽകിയിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ അവർ ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുതിയ ടെൻഡർ വിളിക്കാൻ തീരുമാനിച്ചത്. ഹൈലെവൽ കമ്മിറ്റിയുടെ പരിശോധനയ്ക്കും നിയമവകുപ്പിന്റെ അനുമതിക്കും ശേഷമാണ് ടെക്നിക്കൽ, ഫിനാൻഷ്യൽ ബില്ലുകൾ വിലയിരുത്തി നടപടികൾ പൂർത്തിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ പദ്ധതി പ്രകാരം ഡാറ്റയും സോഴ്സ് കോഡും സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ നിലനിൽക്കുമെന്നതാണ് പ്രത്യേകതയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി പോലും ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയിട്ടുള്ള കാര്യമാണിത്. ബിരിയാണി ചെമ്പും സ്വർണ്ണക്കഥകളും ഉൾപ്പെടെയുള്ള മുൻപത്തെ ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞത് പോലെ ഈ നുണപ്രചാരണവും തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിലുണ്ടായ ഗുണപരമായ മാറ്റമാണ് എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൽഡിഎഫ്-എസ്ഡിപിഐ ധാരണയെന്ന യുഡിഎഫ് ആരോപണത്തെയും മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. നുണകൾ പറഞ്ഞ് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ നോക്കുന്ന കുതന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുക എന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ഒരേ നയത്തിന് വിരുദ്ധമായി എൽഡിഎഫ് എപ്പോഴും ജനപക്ഷത്താണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇത്തരം കുപ്രചാരണങ്ങൾക്ക് അർഹമായ മറുപടി നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘You won’t learn by watching or doing’; Chief Minister’s reply to Ramesh Chennithala on corruption allegations
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



