സെന്റ് ജോൺസ്: കാനഡയിലെ ന്യൂഫൗണ്ട്ലൻഡ് പ്രവിശ്യയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയിലും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിലും കിഴക്കൻ-മധ്യ മേഖലകൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. തലസ്ഥാനമായ സെന്റ് ജോൺസ് ഉൾപ്പെടെയുള്ള നഗരങ്ങൾ മഞ്ഞിനടിയിലായതോടെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഏകദേശം 50 സെന്റിമീറ്ററോളം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
ശക്തമായ കാറ്റിൽ കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ട്രാൻസ്-കാനഡ ഹൈവേയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും മഞ്ഞിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP) നിർദ്ദേശം നൽകി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിലെ വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. ലോംഗ് പോണ്ട്, ടോർസ് കോവ് തുടങ്ങിയ ഇടങ്ങളിൽ നൂറുകണക്കിന് ഉപഭോക്താക്കൾ ഇരുട്ടിലായതായി ന്യൂഫൗണ്ട്ലൻഡ് പവർ അറിയിച്ചു.
പ്രതികൂല സാഹചര്യത്തിലും ജനങ്ങൾ പരസ്പരം സഹായിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സെന്റ് ജോൺസ് മേയർ ഡാനി ബ്രീൻ ആവശ്യപ്പെട്ടു. മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ, കാൻസർ രോഗികൾക്ക് സൗജന്യമായി മഞ്ഞ് നീക്കം ചെയ്ത് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പ്രാദേശിക മഞ്ഞ് നീക്കൽ കരാറുകാരനായ മാർക്ക് ബേക്കർ അറിയിച്ചത് ദുരിതങ്ങൾക്കിടയിലും നാടിന് ആശ്വാസമായി. തെക്കൻ തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



