വിന്നിപെഗ് നിവാസികളിൽ കൂടുതൽ പേർക്ക് ഇനി ഗൗരവമല്ലാത്ത പോലീസ് ഫോൺകോളുകൾക്ക് മറുപടി നൽകുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ.) ആയിരിക്കും. വിന്നിപെഗ് പോലീസ് സേന ഈ എ.ഐ. സൗകര്യത്തിന്റെ പരീക്ഷണ പദ്ധതി അടുത്ത ആഴ്ച മുതൽ കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ‘ഓപ്ഷൻ തിരഞ്ഞെടുക്കൽ’ രീതിക്ക് പകരം, കൂടുതൽ സൗഹൃദപരവും സംഭാഷണ രീതിയിലുള്ളതുമായ എ.ഐ. വോയിസ് ഏജന്റാണ് പുതിയതായി ഉപയോഗത്തിൽ വരുന്നത്.
ദിവസേന ഏകദേശം 900 കോളുകളാണ് ഈ ലൈനിലേക്ക് ലഭിക്കുന്നത്.
പോലീസ് ഇൻസ്പെക്ടർ ഗോഡ് സ്പാഡോ പറയുന്നതനുസരിച്ച്, “കോളർ എന്താണ് ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞാൽ അതിനനുസരിച്ച് തന്നെ എ.ഐ. അവരെ ശരിയായ വിഭാഗത്തിലേക്ക് നയിക്കും. ലിസ്റ്റ് അന്വേഷിക്കേണ്ട ആവശ്യമില്ല.” പദ്ധതിയുടെ തുടക്കത്തിൽ 2 മണിക്കൂർ പരീക്ഷണങ്ങളായിരിക്കും നടക്കുക. പിന്നീട് ഇത് ക്രമേണ 6-7 മണിക്കൂറായി വർദ്ധിപ്പിക്കും. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
എന്നാൽ ഈ നീക്കത്തിൽ ഡാറ്റാ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. ബ്രാൻഡൺ സർവ്വകലാശാലയിലെ സമൂഹശാസ്ത്ര പ്രൊഫസർ ക്രിസ് ഷ്നൈഡർ ഇതിനെ “മിതമായ പ്രതീക്ഷയോടുകൂടിയ ആശങ്ക” എന്നാണ് വിശേഷിപ്പിച്ചത്. “എ.ഐ-യ്ക്ക് സഹാനുഭൂതിയില്ല. ദുരന്തമോ നഷ്ടമോ അനുഭവിച്ച ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യ ശബ്ദം ഏറെ പ്രധാനപ്പെട്ടതാണ്,” അദ്ദേഹം പറഞ്ഞു. അമേരിക്കൻ കമ്പനികളെ ആശ്രയിച്ച് ഈ സംവിധാനം പ്രവർത്തിക്കുന്നത് സുരക്ഷാ ഡാറ്റാ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
വാൻകൂവറിൽ സമാനമായ എ.ഐ. സംവിധാനങ്ങൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. വിന്നിപെഗ് 311, ഹെൽത്ത് സയൻസസ് സെന്ററുകൾ, സ്പോർട്സ് ഇവന്റുകൾ എന്നിവയിലും എ.ഐ. പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാധാരണയായി അടിയന്തരമല്ലാത്ത സംഭവങ്ങളായതിനാലാണ് എ.ഐ. ഉപയോഗിക്കാൻ യുക്തിയുള്ളതെന്ന് പോലീസ് പറയുന്നു. എന്നാൽ, സംശയാസ്പദമായ സാഹചര്യങ്ങളിലോ, കുറ്റകൃത്യങ്ങൾ നടന്നതിന് ശേഷമോ വിളിക്കുന്നവർക്ക്, മനുഷ്യത്വം പ്രദർശിപ്പിക്കാൻ എ.ഐ-യ്ക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.



