വിന്നിപെഗ്: വിന്നിപെഗിൽ ഒരു വയസ്സുകാരി ഫെന്റാനിൽ എന്ന മാരക മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ അച്ഛന് കോടതി ശിക്ഷ വിധിച്ചു. കുട്ടി മയക്കുമരുന്ന് കഴിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നരഹത്യ കുറ്റത്തിനാണ് 40-കാരനായ ഗാരി ബ്രൂസിനെ ശിക്ഷിച്ചത്. തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന വിചാരണയ്ക്ക് തൊട്ടുമുമ്പ് ഗാരി ബ്രൂസ് കുറ്റസമ്മതം നടത്തുകയായിരുന്നു. 2023 മാർച്ചിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഗാരി ബ്രൂസും പങ്കാളി സബ്രീന ബൗലറ്റും തങ്ങളുടെ മകൾ ഹന്ന ബൗലറ്റ് അവശ നിലയിലാണെന്ന് കണ്ടിട്ടും ഏഴ് മണിക്കൂർ വൈകിയാണ് 911-ൽ വിളിച്ച് സഹായം തേടിയതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കാലതാമസമാണ് കുഞ്ഞിന്റെ ജീവനെടുത്തത്.
കുടുംബം താമസിച്ചിരുന്ന വീട് അങ്ങേയറ്റം വൃത്തിഹീനമായ നിലയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ബാത്ത്റൂമിലെ ഡയപ്പർ ബോക്സിനുള്ളിൽ ഫെന്റാനിൽ നിറച്ച സിറിഞ്ച് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപകരണങ്ങൾ വീടിനുള്ളിൽ അലക്ഷ്യമായി കിടന്നിരുന്നു. കുട്ടിക്ക് അസുഖം ബാധിച്ചപ്പോൾ, അധികൃതർ കുട്ടിയെ തങ്ങളിൽ നിന്ന് മാറ്റുമെന്ന് ഭയന്ന് മാതാപിതാക്കൾ പോലീസിനോട് ആദ്യം നുണപറഞ്ഞു. ഒരു സുഹൃത്തിനൊപ്പമാണ് കുട്ടിയെ നിർത്തിയതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ പിന്നീട് സബ്രീന സത്യം വെളിപ്പെടുത്തി.
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ആന്റിഡോട്ട് വഴി കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പ്രോസിക്യൂട്ടർ ബോയ്ഡ് മക്ഗിൽ കോടതിയിൽ പറഞ്ഞു. കുട്ടികളോടുള്ള അടിസ്ഥാനപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടത് അങ്ങേയറ്റം ഗൗരവകരമാണെന്ന് ജസ്റ്റിസ് ക്രിസ്റ്റ്യൻ മോണിൻ നിരീക്ഷിച്ചു.
ഗാരി ബ്രൂസിന് മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും, വിചാരണാ വേളയിൽ ഇതിനോടകം അനുഭവിച്ച തടവുശിക്ഷ കണക്കിലെടുത്ത് അദ്ദേഹത്തെ തിങ്കളാഴ്ച തന്നെ വിട്ടയയ്ക്കാൻ ഉത്തരവായി. കുട്ടിയുടെ അമ്മ സബ്രീന ബൗലറ്റും നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു, ഇവരുടെ ശിക്ഷാവിധി ഫെബ്രുവരിയിൽ ഉണ്ടാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Winnipeg father sentenced for manslaughter after toddler ingested fentanyl



