യുക്രൈൻ – റഷ്യ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും പിൻമാറിയതോടെ യുദ്ധവിരാമത്തിനുള്ള പ്രതീക്ഷകൾ കുറയുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.യുക്രെയ്നിന്റെ സംഘത്തെ പ്രതിരോധമന്ത്രി റുസ്തം ഉമെറോവും റഷ്യൻ സംഘത്തെ പ്രസിഡന്റിന്റെ ഉപദേശകൻ വ്ലാഡിമിർ മെഡിൻസ്കിയുമാണ് നയിക്കുന്നത്.ചർച്ചകൾക്കായി അയച്ച റഷ്യൻ സംഘത്തിന് പരിമിതമായ അധികാരമേയുള്ളൂവെന്ന് വിമർശിച്ച സെലൻസ്കി, മെഡിൻസ്കിയുടെ സംഘത്തെ “decorative” എന്ന് വിശേഷിപ്പിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നിരുപാധികമായ 30 ദിവസത്തെ വെടിനിർത്തലിനായി ആഹ്വാനം ചെയ്തെങ്കിലും, റഷ്യയുടെ പ്രതികരണത്തിൽ വലിയ മാറ്റമുണ്ടായില്ല.സെലൻസ്കിയുടെ നേരിട്ടുള്ള ചർച്ച ക്ഷണത്തെ പുടിൻ തള്ളി, ഇസ്താംബുള്‍ ചർച്ചയില്‍ വ്യക്തിപരമായി പങ്കെടുക്കില്ലെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്. “പുടിനും ഞാനും നേരിട്ട് ചർച്ചയിൽ പങ്കെടുക്കാതെ ആധികാരികമായ മുന്നേറ്റം പ്രതീക്ഷിക്കാൻ കഴിയില്ല. ആവശ്യമായാൽ ഞാൻ ഇസ്താംബൂളിൽ എത്തും.” എന്ന് മിഡിൽ ഈസ്റ്റിൽ സന്ദർശനത്തിലിരിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
വെടിനിർത്തലിന് മുമ്പ് യുക്രെയ്ൻ നാറ്റോ അംഗത്വ ലക്ഷ്യങ്ങൾ ഉപേക്ഷിക്കണമെന്നും, അധീനതയിലുള്ള ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെടുന്ന നിലപാടിൽ പുടിൻ ഉറച്ച് നിൽക്കുകയാണ്.കീവ് ഈ ആവശ്യങ്ങൾ തള്ളിക്കളയുന്നത് സമാധാന ചർച്ചകളുടെ ഭാവിയെ ആശങ്കാജനകമാക്കുന്നു. രണ്ട് രാജ്യങ്ങൾക്കിടയിലെയും അടിസ്ഥാനപരമായ നിലപാടുകളിൽ വലിയ ഭിന്നതയുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്.ചർച്ചകളിൽ നിന്ന് പുടിൻ വിട്ടുനിൽക്കുകയും, റഷ്യ ഏറ്റവും താഴ്ന്ന തലത്തിൽ മാത്രം പ്രാതിനിധ്യം നൽകുകയും ചെയ്തതിനെ ഫ്രാൻസും എസ്റ്റോണിയയും ശക്തമായി വിമർശിച്ചു. സമാധാനത്തിന് റഷ്യ യഥാർത്ഥ പ്രതിബദ്ധത കാണിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നുമാണ് അവരുടെ അഭിപ്രായം.



