വെസ്റ്റ് ഡൽഹൗസി: നോവ സ്‌കോഷ്യയിലെ ലോംഗ് ലേക്ക് കാട്ടുതീ നിയന്ത്രിക്കാൻ ശ്രമങ്ങൾ ഊർജിതമാക്കി അധികൃതർ. ജനവാസ മേഖലയ്ക്ക് സമീപമുള്ള കാട്ടുതീയുടെ വടക്ക് ഭാഗം നിയന്ത്രിക്കുന്നതിലാണ് അഗ്നിരക്ഷാ സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നോവ സ്‌കോഷ്യയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി മാനേജ്‌മെന്റിലെ ആൻഡ്രൂ മിറ്റൺ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ, തീപിടിത്തമുണ്ടായതിന് സമീപത്തുള്ള 61 കെട്ടിടങ്ങളിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ സ്പ്രിംഗ്‌ളറുകൾ സ്ഥാപിച്ചതായി അറിയിച്ചു.
പ്രവിശ്യയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ലോംഗ് ലേക്കിൽ സംഭവിച്ചത്. ഏകദേശം 32 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്താണ് തീ പടർന്നത്. ഹരിക്കെയിൻ എറിൻ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാൻ കാലാവസ്ഥാ പ്രവചനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ സ്കോട്ട് ടിംഗ്ലി പറഞ്ഞു. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, ന്യൂ ബ്രൺസ്‌വിക്ക് എന്നിവിടങ്ങളിലും കാട്ടുതീ തുടരുകയാണ്. ന്യൂഫൗണ്ട്‌ലാൻഡിൽ കിംഗ്‌സ്റ്റണിന് സമീപം 107 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ച കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.



