മാനിറ്റോബയിൽ അതിരൂക്ഷമായ കാട്ടുതീ തുടരുന്നു. ഇതിനോടകം ഏഴ് വീടുകൾ കത്തിനശിക്കുകയും, വടക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ തോംസൺ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എമർജൻസി ഓഫീസർമാർ ഇന്ന് ഉച്ചയ്ക്ക് 12:45-ന് വാർത്താ സമ്മേളനം നടത്തും.
തോംസണിന്റെ വടക്ക് പടിഞ്ഞാറ് ഏകദേശം 155 കിലോമീറ്റർ അകലെയുള്ള ലീഫ് റാപ്പിഡ്സ് നഗരം പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2021-ലെ സെൻസസ് പ്രകാരം 350 പേരാണ് ലീഫ് റാപ്പിഡ്സിൽ താമസിക്കുന്നത്. അതിനിടെ, തോംസണിന്റെ 115 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന തടസ്ക്വെയക് ക്രീ നേഷനിൽ വെള്ളിയാഴ്ച അതിവേഗം പടർന്നുപിടിച്ച തീയിൽ ഏഴ് വീടുകൾ കത്തിനശിച്ചിരുന്നു. ശക്തമായ കാറ്റ് കാരണമാണ് അതിവേഗം തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു.
തോംസൺ നഗരത്തിന് ഭീഷണിയായി വെള്ളിയാഴ്ച ആരംഭിച്ച ഒരു കാട്ടുതീ ഞായറാഴ്ചയോടെ 6,000 ഹെക്ടറിലേക്ക് വ്യാപിച്ചതായി മേയർ കോളീൻ സ്മൂക്ക് അറിയിച്ചു. നിലവിൽ, 13,000-ത്തോളം ജനസംഖ്യയുള്ള തോംസൺ നഗരത്തിൽ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടില്ലെങ്കിലും, അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ ഇന്ധനം നിറയ്ക്കാനും മരുന്നുകളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും തയ്യാറാക്കി വെക്കാനും മേയർ നിർദ്ദേശം നൽകി. തീ നിലവിൽ നഗരത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണെന്നും, തീ തടയാൻ വൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഫയർ ബ്രേക്കുകൾ നിർമ്മിക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
വിന്നിപെഗിൽ നിന്ന് കൂടുതൽ അഗ്നിശമന സേനാംഗങ്ങൾ സഹായത്തിനായി എത്തിയിട്ടുണ്ട്. കാറ്റിന്റെ ദിശ നിലവിൽ നഗരത്തിന് അനുകൂലമാണെന്നും, എന്നാൽ ആഴ്ചാവസാനം സാഹചര്യം മാറിയേക്കാമെന്നും മേയർ മുന്നറിയിപ്പ് നൽകി. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, എന്നാൽ തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. നഗര അധികാരികളും എമർജൻസി ഉദ്യോഗസ്ഥരും പതിവായി യോഗങ്ങൾ ചേരുന്നുണ്ടെന്നും, അടുത്ത യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുമെന്നും മേയർ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മാനിറ്റോബയിൽ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനവ്യാപക അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നെങ്കിലും, നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ രണ്ടാമതും ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ലിൻ ലേക്ക് എന്ന 600 പേർ താമസിക്കുന്ന പ്രദേശം പുതിയ കാട്ടുതീ ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഒഴിപ്പിച്ചു. ഇവിടെയുള്ളവർ ബസ്സുകളിലും വിമാനങ്ങളിലുമായി ബ്രാൻഡനിലെ ഹോട്ടലുകളിൽ തങ്ങിയിരിക്കുകയാണ്.



