സ്ക്വാമിഷിൽ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ അണയ്ക്കാൻ അഞ്ച് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ആലീസ് തടാകത്തിൽ നിന്ന് വെള്ളം എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റും ഈർപ്പമുള്ള കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് അനുകൂലമാണെന്ന് അധികൃതർ അറിയിച്ചു.
ഹൈവേ 99 ന് കിഴക്കുള്ള ബ്രാക്കെൻഡേൽ, ടാന്റലസ് റോഡ്, സ്കൈറിഡ്ജ് പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. കൂടാതെ, ചൊവ്വാഴ്ച മുതൽ ജില്ലയിൽ ക്യാമ്പ് ഫയറുകൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ അടുത്ത ഏറ്റവും വലിയൊരു വെല്ലുവിളി കുത്തനെയുള്ളതും ദുർഘടവുമായ പാറക്കെട്ടുകളിൽ കത്തുന്ന തീയുടെ വടക്കൻ ഭാഗത്തെ നേരിടുക എന്നതാണ്.
ഇത് ആഴ്ച്ച മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയായിരിക്കുമെന്ന് ബിസി വൈൽഡ്‌ഫയർ സർവീസിലെ പെംബർട്ടൺ കാട്ടുതീ ഓഫീസർ മാർക്ക് സിംപ്‌സൺ പറഞ്ഞു. ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നിലവിലുണ്ടെങ്കിലും, തീപിടിത്തത്തിൽ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച ആരംഭിച്ചതുമുതൽ തീപിടിത്തം സമൂഹത്തിന് വളരെ അടുത്തായിരുന്നെങ്കിലും, തെക്ക് നിന്ന് വീശുന്ന കാറ്റ് കാരണം തീ നഗരത്തിലെ ജനങ്ങളിൽ നിന്ന് അകന്നുപോകുന്നതിനാൽ നിലവിൽ വലിയ ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 100 പ്രോപ്പർട്ടികളിലായി 200 കുടുംബങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. പൊതുജനങ്ങൾ തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് മാറിനിൽക്കാനും രക്ഷാപ്രവർത്തകർക്ക് തടസ്സങ്ങൾ ഉണ്ടാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.
തീ അണയ്ക്കുന്നതിനും താമസക്കാരെ സുരക്ഷിതരാക്കുന്നതിനും എല്ലാവരുടെയും കൂട്ടായ പരിശ്രമങ്ങൾക്കും സമൂഹത്തിന്റെ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തീപിടിത്തമുണ്ടായ സമയത്ത് ആളുകൾ വഴിയരികിൽ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, ആരും ഇതുവരെ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് സീ ടു സ്കൈ ആർസിഎംപിയിലെ സാർജന്റ് ഗാരെത്ത് ബ്രാഡ്‌ലി അറിയിച്ചു.



