ഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സ്ഫോടനത്തിൻ്റെ ഗൂഢാലോചന നടന്നത് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ്. ഡോക്ടർമാർ ഉൾപ്പെട്ട തീവ്രവാദ സംഘത്തിൻ്റെ രഹസ്യ കേന്ദ്രമായി പ്രവർത്തിച്ചത് ബോയ്സ് ഹോസ്റ്റലിലെ ബിൽഡിംഗ് 17-ലെ 13-ാം നമ്പർ മുറിയാണെന്നണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ‘വൈറ്റ് കോളർ’ എന്ന ഈ ഭീകരസംഘം രഹസ്യയോഗങ്ങൾ ചേരാനും ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ഈ റൂം ഉപയോഗിച്ചിരുന്നത്. ഈ കേസിൽ യൂണിവേഴ്സിറ്റിയിലെ ജീവനക്കാരായ നിരവധി ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും സ്ഫോടനത്തിൽ പ്രധാനപ്രതിയായ ഡോ. ഉമർ നബി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
റൂം നമ്പർ 13 കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. മുസമിൽ ഷക്കീലിന്റേതായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും പെൻഡ്രൈവുകളും കണ്ടെടുത്ത ഈ മുറി പോലീസ് സീൽ ചെയ്തു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ, ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഏകോപിപ്പിച്ച സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇവർ മുറി ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തി. നേരത്തെ, ഡോ. മുസമിലിന്റെ വാടക കെട്ടിടത്തിൽ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തിരുന്നു. റൂം നമ്പർ 13-ൽ നിന്ന് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റും ചെറിയ അളവിലുള്ള മെറ്റാലിക് ഓക്സൈഡുകളും ചേർത്താണ് സ്ഫോടകവസ്തുക്കൾ തയ്യാറാക്കിയിരുന്നതെന്നാണ് സംശയം. റെഡ് ഫോർട്ട് സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ഫ്യൂവൽ ഓയിൽ (ANFO) ആണ് ഉപയോഗിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഡോ. ഉമറും പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ്-ഇ-മുഹമ്മദിൻ്റെ വനിതാ വിഭാഗം സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയെന്ന് കരുതുന്ന ഡോ. ഷഹീൻ ഷാഹിദും ചേർന്ന് സർവകലാശാലാ ലാബിൽ നിന്ന് ഫരീദാബാദിലെ ഗ്രാമങ്ങളിലേക്ക് രാസവസ്തുക്കൾ മാറ്റാൻ സഹായിച്ചതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഭീകര മൊഡ്യൂൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികരിച്ച അൽ-ഫലാഹ് യൂണിവേഴ്സിറ്റി, തങ്ങൾക്ക് സ്ഥാപനപരമായ പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ചു. സർവകലാശാലയുടെ ലബോറട്ടറികളിൽ അനധികൃത വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടർ നിസാർ-ഉൽ-ഹസ്സനെ കാണാതായതോടെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Delhi blast: 'White collar' gang behind it; Shocking discovery in investigation



