മോസ്കോ: മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള ആഗോള മെസേജിംഗ് സേവനമായ വാട്ട്സ്ആപ്പിന് റഷ്യയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെത്തുടർന്നാണ് വ്യാഴാഴ്ച മുതൽ റഷ്യയിൽ വാട്ട്സ്ആപ്പ് സേവനങ്ങൾ തടയാൻ സർക്കാർ തീരുമാനിച്ചത്. മെറ്റയുടെ നിസഹകരണം ചൂണ്ടിക്കാട്ടിയാണ് ഈ കർശന നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും മുൻനിർത്തി വിദേശ സാങ്കേതിക കമ്പനികൾ റഷ്യൻ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വാട്ട്സ്ആപ്പ് ഇതിന് തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് നടപടി. ഇതിന് പകരമായി ‘മാക്സ്’ (MAX) എന്ന പേരിൽ റഷ്യൻ സർക്കാർ വികസിപ്പിച്ചെടുത്ത ദേശീയ മെസഞ്ചർ ആപ്പ് ഉപയോഗിക്കാൻ പൗരന്മാരോട് സർക്കാർ ആവശ്യപ്പെട്ടു. വിവിധ സർക്കാർ സേവനങ്ങളെ ഒന്നിപ്പിക്കുന്ന സുരക്ഷിതമായ സംവിധാനമാണ് ഇതെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, ഇത് നിരീക്ഷണ സംവിധാനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
കഴിഞ്ഞ ആറുമാസമായി റഷ്യയിൽ വാട്ട്സ്ആപ്പിന് മേൽ നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. നിരോധിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിലും വിവരങ്ങൾ പങ്കുവെക്കുന്നതിലും കമ്പനി വരുത്തിയ വീഴ്ചകൾക്ക് മുൻപ് പലതവണ കോടതി പിഴ ചുമത്തിയിട്ടുണ്ട്. നിലവിൽ വാട്ട്സ്ആപ്പ് ഐപി വിലാസങ്ങൾ റഷ്യയിൽ റദ്ദാക്കിയതോടെ വിപിഎൻ (VPN) സഹായമില്ലാതെ ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഉപയോക്താക്കളുടെ സുരക്ഷ കുറയ്ക്കുന്ന നീക്കമാണിതെന്ന് മെറ്റ പ്രതികരിച്ചപ്പോൾ, തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് റഷ്യൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സറിന്റെ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
WhatsApp completely banned in Russia; 'Max' messenger replaced



