ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തരച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയാണ് വിശ്വാസ സമൂഹം. മരണ സർട്ടിഫിക്കേഷൻ മുതൽ സംസ്കാരം വരെ നീളുന്നതാണ് ആചാരപരമായ ചടങ്ങുകൾ. മാർപാപ്പയുടെ മരണത്തെ തുടർന്ന് വത്തിക്കാൻ ഹെൽത്ത് സർവീസസിൻ്റെ മേധാവി ആണ് ശരീര പരിശോധന നടത്തുക. തുടർന്ന് മരണകാരണം കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കും. ഈ സമയം ഭൗതികദേഹത്തെ വെള്ള വസ്ത്രമാണ് ധരിപ്പിക്കുക. തുടർന്ന് ഭൗതികദേഹം മാർപാപ്പയുടെ ചാപ്പലിലേക്ക് മാറ്റും. ഇവിടെവെച്ച് വത്തിക്കാൻ അധികാരിയായ ‘കാമർലെംഗോ’ (കർദിനാൾ കെവിൻ ഫെറൽ) യുടെ അധ്യക്ഷതയിലാണ് ആചാരപരമായി മരണം പ്രഖ്യാപിക്കുക.
തടിയും സിങ്കും ഉപയോഗിച്ചു നിർമിച്ച പെട്ടിയിലാണ് ഭൗതികദേഹം വെക്കുക. തൊപ്പി, ചുവന്ന വസ്ത്രം, പ്രത്യേകതരം സ്കാർഫ് എന്നിവ ഭൗതികദേഹത്തെ ധരിപ്പിക്കും. പെട്ടിക്ക് സമീപമായി വലിയ മെഴുകുതിരി (Pasqual candle) തെളിയിക്കും. കാമർലെംഗോ ആണ് മരണം പ്രഖ്യാപിക്കുക. ഈ രേഖയ്ക്കൊപ്പം ഹെൽത്ത് സർവീസസ് മേധാവി തയ്യാറാക്കിയ സർട്ടിഫിക്കറ്റും ഉണ്ടാകും. ആരാധനക്രമങ്ങളുടെ തലവനായ ‘റാവെല്ലി’ ആണ് സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദർശനം സംബന്ധിച്ചു തീരുമാനമെടുക്കുക.
പൊതുദർശനത്തിനായി ഭൗതികദേഹം ബസലിക്കയിലേക്ക് എത്തിക്കുന്നതിനും പ്രത്യേകതയുണ്ട്. കാമർലെംഗോയുടെ നേതൃത്വത്തിൽ പ്രാർഥനകളോടെയാണ് ഭൗതികദേഹം ബസലിക്കയിലേക്ക് എത്തിക്കുക. സംസ്കാരത്തിന് തലേരാത്രിയിൽ ഭൗതികദേഹം ഉള്ള പെട്ടി അടയ്ക്കുന്ന ചടങ്ങുകൾക്ക് കാമർലെംഗോ നേതൃത്വം നൽകും. മറ്റ് മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഇതിനു മുന്നോടിയായി മാർപാപ്പയുടെ മുഖത്ത് വെളുത്ത തുണി വെക്കും.
മാർപാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ ഒരു ബാഗും പെട്ടിയിൽ വെക്കും. കൂടാതെ, ഇതിനൊപ്പം മാർപാപ്പയുടെ ജീവിതം വിവരിക്കുന്ന ഒരു രേഖയും (rogito) വെക്കും. ആരാധനാക്രമ ചടങ്ങുകളുടെ തലവൻ ഉച്ചത്തിൽ വായിച്ച ശേഷമാകും ഈ രേഖ പെട്ടിയിൽ വെക്കുക. ഇതിൻ്റെ ഒരു പകർപ്പ് വത്തിക്കാനിൽ സൂക്ഷിക്കും.
എന്നാൽ, മറ്റുള്ള പാപ്പാമാരിൽ നിന്ന് അന്ത്യകർമങ്ങളുടെ കാര്യത്തിലും വ്യത്യസ്തനാകുകയാണ് ഫ്രാൻസിസ് മാർപാപ്പ. വിയോഗാനന്തരം തന്റെ അന്ത്യകർമങ്ങൾ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ തയ്യാറാക്കിയ കുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടിട്ടുണ്ട്. സംസ്കാരം എവിടെ വേണമെന്നും ചടങ്ങുകൾ ലളിതമാക്കി നടത്തേണ്ടതിനേക്കുറിച്ചുമെല്ലാം കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. മാർപാപ്പയുടെ ആഗ്രഹപ്രകാരം തന്നെയായിരിക്കും സംസ്കാരം നടക്കുകയെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. 2022 ജൂൺ 29-നാണ് മാർപാപ്പ അന്ത്യാഭിലാഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയത്. ‘എന്റെ ഭൂമിജീവിതത്തിന്റെ അസ്തമനത്തോടടുക്കുന്നതായി അറിയുന്നു. ശാശ്വതമായ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകളോടെ, അന്ത്യാഭിലാഷത്തെക്കുറിച്ചും സംസ്‌കാരച്ചടങ്ങുകളെക്കുറിച്ചും വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്.
എന്നും പ്രാർഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. അടക്കം ചെയ്യുന്ന പേടകത്തിൽ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദർശനം ഉയർന്ന പീഠത്തിൽ വേണ്ട. ഫലകത്തിൽ ഫ്രാൻസിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. സൈപ്രസ്, ഓക്ക്, പുളി മരങ്ങൾക്കൊണ്ട് മൂന്ന് അറകളുണ്ടാക്കി അതിൽ സംസ്കരിക്കുന്ന പരമ്പരാഗത രീതിക്കും അദ്ദേഹം മാറ്റം വരുത്തി. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയിൽ അടക്കം ചെയ്യണമെന്നും നിർദേശമുണ്ട്.
മരണാനന്തര ചടങ്ങുകളുടെ ചെലവുകൾ ഒരു അഭ്യുദയകാംക്ഷി വഹിക്കും. അത് ബസിലിക്കയിലേക്ക് കൈമാറാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കർദിനാൾ റോളാൻഡാസ് മാക്രിക്കസിന് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തന്നെ സ്‌നേഹിച്ചവർക്കും തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും കർത്താവ് ഉചിതമായ പ്രതിഫലം നൽകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
മാർപാപ്പ നിർദേശിച്ചതനുസരിച്ചുതന്നെയായിരിക്കും സംസ്ക്കാരച്ചടങ്ങുകൾ നടത്തുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനവും മേരി മേജർ ബസിലിക്കയിൽ സംസ്കാരവും നടക്കും. മാർപാപ്പയുടെ ആഗ്രഹം പരിഗണിച്ച് ഉയർന്ന പീഠത്തിൽ പൊതുദർശനം എന്ന രീതി ഒഴിവാക്കും.



