വെസ്റ്റ് ഡൽഹൗസിയിൽ വലി രീതിയിൽ തന്നെ കാട്ടുതീ പടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 807 ഹെക്ടറിലുണ്ടായിരുന്ന തീ ഇപ്പോൾ 1101 ഹെക്ടറായിട്ട് വർധിച്ചിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.തീ അണയ്ക്കാനായി ധാരാളം ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് ഒരു ആശ്വാസകരമായ കാര്യമാണ്.
57 പേർ നൊവാ സ്‌കോഷ്യയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സിൽ നിന്നുള്ളവരാണ്. കൂടാതെ 5 പേർ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ നിന്നും, 39 പേർ പ്രാദേശിക അഗ്നിശമന സേനയിൽ നിന്നും, 20 പേർ ന്യൂ ബ്രൺസ്‌വിക്കിൽ നിന്നും, 20 പേർ ഒന്റാറിയോയിൽ നിന്നും എത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. തീ വേഗത്തിൽ അണയ്ക്കാൻ ഞായറാഴ്ച തന്നെ 4 802 സ്കിമ്മറുകൾ നോർത്ത് വെസ്റ്റ് ടെറിട്ടറിയിൽ നിന്ന് എത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎൻആർ അറിയിച്ചു.
കാട്ടുതീ ഇടിമിന്നൽ കാരണമുണ്ടായതാണെന്നാണ് അധികാരികൾ പറയുന്നത്. ഡിഎൻആറിന്റെ ഡയറക്ടറായ ജിം റൂഡർഹാം പറയുന്നത്, ‘മണ്ണ് വളരെ വരണ്ടതായതുകൊണ്ട് തന്നെ തീ പെട്ടെന്ന് മുകളിലേക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ ശനിയും ഞായറും ഏറ്റവും മോശം ദിവസങ്ങളായിരിക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നു.’ ഇത് എല്ലാവരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീ കൂടുതൽ പടരുന്നത് കാരണം, കൗണ്ടി ഓഫ് അന്നാപോളിസ് ഒരു പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് ഏഴ് ദിവസത്തേക്ക് നിലവിലുണ്ടാകും.
അടിയന്തര സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇത് സഹായിക്കുമെന്ന് വാർഡൻ ഡയാൻ ലെബ്ലാങ്ക് പറഞ്ഞു. അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ, ജനങ്ങൾ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണം. തീ പടർന്നതുകൊണ്ട് ഇതിനോടകം 107 വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വെസ്റ്റ് ഡൽഹൗസി റോഡ്, മോഴ്സ് റോഡ്, തോൺ റോഡ്, മെഡിക്രാഫ്റ്റ് ലെയിൻ എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്.
ഒഴിപ്പിച്ച ആളുകൾക്ക് താമസ സൗകര്യം നൊവാ സ്‌കോഷ്യ കമ്യൂണിറ്റി കോളേജിൽ ഒരുക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആളുകൾക്ക് 1-833-806-1515 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. കാട്ടുതീ കാരണം അന്നാപോളിസ് കൗണ്ടിയിൽ വായു മലിനീകരണം രൂക്ഷമാണ്. അതിനാൽ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗമുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടാനും പുറത്തുള്ള കായിക വിനോദങ്ങൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, തീപിടുത്തം ഒഴിവാക്കാൻ എല്ലാത്തരം തുറന്ന തീയും, പടക്കങ്ങൾക്കും, വനപ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 25,000 ഡോളർ പിഴയീടാക്കുമെന്നും അധികാരികൾ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
West Dalhousie is on fire!; Army evacuates people from 107 houses to put out the fire; People's lives are in trouble



