കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ കോളേജ് കാമ്പസിലെ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായതായി റിപ്പോർട്ട്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. പിടിയിലായ പ്രതികളുടെ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് നിലവിലെ അറസ്റ്റിന് വഴിയൊരുക്കിയത്. ഈ സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം ശക്തമായി തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
പിടിയിലായ വ്യക്തികളിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളെ കൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഈ വിവരമാണ് മറ്റു പ്രതികളിലേക്ക് അന്വേഷണം നീളാൻ കാരണമായത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയിൽ നിന്നും അവരുടെ സുഹൃത്തുക്കളിൽ നിന്നും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. കേസിന്റെ കൂടുതൽ വിവരങ്ങൾക്കായി പെൺകുട്ടിയുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മെഡിക്കൽ കോളേജിലെ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ, കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് ഇവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ദുർഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. രാത്രി 8.30-ഓടെ ആൺസുഹൃത്തിനൊപ്പം മെഡിക്കൽ കോളേജ് കാമ്പസിന് പുറത്തേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബംഗാളിൽ കഴിഞ്ഞ വർഷം ആർ ജി കർ ആശുപത്രിയിൽ വെച്ച് യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അതിന്റെ നടുക്കം മാറും മുൻപേയാണ് വീണ്ടും മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.



