ടെഹ്റാൻ: അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗണ്‍സിൽ സെക്രട്ടറി അലി ലാരിജാനി. ഒമാന്‍റെ മധ്യസ്ഥതയിൽ ചർച്ചയ്ക്ക് ഇറാൻ ശ്രമം തുടങ്ങിയെന്ന് ഇന്നലെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചയ്ക്ക് അവർ തയ്യാറാണെന്ന് പറഞ്ഞതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ചർച്ചയ്ക്ക് ശ്രമം എന്ന അൽ ജസീറ വാർത്ത പങ്ക് വെച്ചാണ് ലാരിജാനിയുടെ പ്രതികരണം. യുദ്ധം തങ്ങള്‍ തുടങ്ങിയതല്ലെന്നും ഇപ്പോള്‍ ട്രംപ് ഭയക്കുകയാണെന്നും അലി ലാരിജാനി പറഞ്ഞു.
സ്വന്തം ഭാവനകള്‍ക്ക് പുറകെ പോയി പശ്ചിമേഷ്യയെ തന്നെ ട്രംപ് കുഴപ്പത്തിലേക്ക് വിട്ടു. കൂടുതൽ അമേരിക്കൻ സൈനികര്‍ കൊല്ലപ്പെടുമെന്ന് ഇപ്പോള്‍ ട്രംപ് ഭയപ്പെടുകയാണ്. അതിനാലാണ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നുവെന്ന് പറയുന്നത്. ഇസ്രയേലിന്‍റെ അധികാര ദാഹത്തിന് വേണ്ടി അമേരിക്കൻ സൈനികരെ കുരുതികൊടുക്കുകയാണ്. ട്രംപിന്‍റെ നയം ഇസ്രായേൽ ഫസ്റ്റ് എന്നാണെന്നും അമേരിക്ക അല്ലെന്നും ലാരിജാനി തുറന്നടിച്ചു.
അമേരിക്കയുമായി ചര്‍ച്ചയില്ലെന്നും ലാരിജാനി വ്യക്തമാക്കി. ചര്‍ച്ചയ്ക്കില്ലെന്ന് ഇറാൻ പറയുന്നതോടെ സാഹചര്യങ്ങള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. യുദ്ധം തുടരുമെന്ന സൂചന നൽകികൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയ്ക്ക് ആദ്യത്തെ ജീവഹാനിയുണ്ടായതിന് പിന്നാലെയാണ് ലാരിജാനിയുടെ പ്രതികരണം. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത് എന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി അറിയിച്ചു.
അതേസമയം, ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് , ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിലും ഇറാന്‍റെ ആക്രമണം ഉണ്ടായി. ബെയ്റ്റ് ഷെമേഷിലെ ജനവാസ കേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേലിന് ഉണ്ടായ ഏറ്റവും വലിയ ആൾ നാശമാണിത്. ജറുസലേമിൽ ഹൈവേയിൽ ഇറാന്‍റെ മിസൈൽ പതിച്ച് വലിയ ഗർത്തം ഉണ്ടായി. ആറുപേർക്ക് പരിക്കേറ്റു. ടെൽ അവീവിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘We didn’t start the war, Trump is the one who is afraid’; No talks with America; Iran toughens stance



