ജനീവ: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിർണ്ണായക നയതന്ത്ര ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമ്പതിലധികം അത്യാധുനിക യുദ്ധവിമാനങ്ങളെയാണ് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരിക്കുന്നത്. മേഖലയിലെ യുഎസ് വ്യോമ-നാവിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്സിയോസ് ആണ് വിമാനങ്ങളുടെ നീക്കം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
അത്യാധുനിക എഫ്-22 (F-22), എഫ്-35 (F-35), എഫ്-16 (F-16) വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണ് മേഖലയിലേക്ക് തിരിച്ചിരിക്കുന്നത്. ഇവയോടൊപ്പം ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള നിരവധി ടാങ്കർ വിമാനങ്ങളും യുഎസ് അയച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാവുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾക്കിടയിലും ഇത്തരമൊരു വൻ വിന്യാസം അമേരിക്ക നടത്തുന്നത്.
വ്യോമസേനയ്ക്ക് പുറമെ നാവിക കരുത്തും അമേരിക്ക വർദ്ധിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് (USS Gerald R. Ford) മിഡിൽ ഈസ്റ്റിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. നിലവിൽ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള കപ്പലിനൊപ്പം യുഎസ്എസ് മഹാൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളുമുണ്ട്. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണിന് പുറമെയാണിത്.
സൈനിക സമ്മർദ്ദം തുടരുമ്പോഴും ജനീവയിൽ നടക്കുന്ന രണ്ടാം വട്ട ആണവ ചർച്ചകൾ ശുഭസൂചനയാണ് നൽകുന്നത്. ചർച്ചകൾ ക്രിയാത്മകമാണെന്നും ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയിലെത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാറെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരാമെന്ന് ഇറാൻ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്.
ചർച്ചകൾ ഗൗരവമേറിയതും പോസിറ്റീവും ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. മുൻപത്തെ യോഗത്തേക്കാൾ പുരോഗതി ഉണ്ടെന്നും എന്നാൽ ഉടൻ ഒരു കരാറിലെത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. നയതന്ത്ര നീക്കങ്ങളും സൈനിക സമ്മർദ്ദവും ഒരേസമയം പ്രയോഗിക്കുന്ന തന്ത്രമാണ് അമേരിക്ക പശ്ചിമേഷ്യയിൽ സ്വീകരിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Discussions in Geneva, preparations for war in the Gulf! America sent 50 fighter jets in 24 hours; Is the target Iran?



