തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഭരണമുറപ്പിക്കുമ്പോൾ നഗരപിതാവാകാൻ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി നഗരസഭയിലെ അഴിമതികൾക്കെതിരെ സമരമുഖങ്ങളിൽ സജീവമായിരുന്ന രാജേഷിന്റെ രാഷ്ട്രീയ പരിചയവും സംഘടനാ മികവുമാണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേര് തുടക്കത്തിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും കൗൺസിലിലെ ശക്തരായ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കൂടുതൽ പരിചയസമ്പന്നനായ രാജേഷ് തന്നെ വേണമെന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വവും ആർഎസ്എസും. ശ്രീലേഖ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമുണ്ടായത്. കരുമം മണ്ഡലത്തിൽ നിന്ന് വിജയിച്ച ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ്, നേമം എന്നീ എ ക്ലാസ് മണ്ഡലങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുതിയ സാരഥികളെ ബിജെപി തിരഞ്ഞെടുത്തത്.
101 അംഗ കോർപറേഷനിൽ 50 സീറ്റുകൾ കരസ്ഥമാക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കൂടി പിന്തുണയാണ് അത്യാവശ്യം. ഭരണം പിടിക്കാൻ ഒരു സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടിയിപ്പോൾ. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞം വാർഡിലെ ഫലം ഭരണമുറപ്പിക്കുന്നതിൽ ഏറെ നിർണ്ണായകമാകും. മേയർ, ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 26-ന് രാവിലെ നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടക്കും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ സാരഥികളെ 27-ാം തീയതിയാണ് തിരഞ്ഞെടുക്കുക. ഇടതു-വലതു മുന്നണികളുടെ കരുത്തരായ മുൻനിര നേതാക്കൾ ഇത്തവണ കൗൺസിലർമാരായി എത്തിയ സാഹചര്യത്തിൽ വി.വി. രാജേഷിനെ മുൻനിർത്തിയുള്ള ബിജെപിയുടെ പോരാട്ടം വരും ദിവസങ്ങളിൽ നഗരഭരണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
VV Rajesh Selected as BJP Mayor Candidate in Thiruvananthapuram
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



