ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് നിലവറ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതോടെ, നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന നിലവറയിലെ നിധിശേഖരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്.
ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് നിലവറ തുറക്കണമെന്ന നിർദേശം ഉയർന്നുവന്നത്. എന്നാൽ, ഈ വിഷയത്തിൽ മറ്റ് അംഗങ്ങൾ കൂടുതലൊന്നും ചർച്ച ചെയ്യാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയം വീണ്ടും ഉയർത്തുന്നത് ഭക്തർക്കിടയിൽ പ്രതിഷേധമുണ്ടാക്കി. ആചാരപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ നിലവറ തുറക്കരുതെന്ന നിലപാടാണ് രാജകുടുംബവും തന്ത്രിയും നേരത്തെ സ്വീകരിച്ചിരുന്നത്.
ബി നിലവറ തുറക്കുന്നത് ആചാരപരമായി ഉചിതമല്ലെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പുതിയ ഭരണസമിതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് യോഗത്തിൽ മറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ, നിലവിൽ ചർച്ചകൾ താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിൽ ഏറ്റവും നിഗൂഢമായ ഒന്നാണ് ബി നിലവറ. ഒന്നര നൂറ്റാണ്ടായി ഇത് തുറന്നിട്ടില്ലെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. എന്നാൽ, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായിയുടെ റിപ്പോർട്ടിൽ, 1990, 2002 വർഷങ്ങളിൽ ഏഴു തവണ ഈ നിലവറ തുറന്നതായി പറയുന്നുണ്ട്. എന്നാൽ നിലവറയുടെ ആദ്യത്തെ അറ മാത്രമാണ് തുറന്നതെന്നാണ് രാജകുടുംബാംഗങ്ങൾ പറയുന്നത്.
ബി നിലവറയിലെ നിധിശേഖരത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്. ഇതിന്റെ മൂന്നാമത്തെ വാതിൽ തുറന്നപ്പോൾ വെള്ളി കട്ടികളും വിളക്കുകളും വിഗ്രഹങ്ങളും ആഭരണങ്ങളും കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ഇതിനുള്ളിൽ കിലോക്കണക്കിന് സ്വർണവും മറ്റ് അമൂല്യവസ്തുക്കളും ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ, ആചാരപരമായ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ഈ രഹസ്യങ്ങൾ എന്നായിരിക്കും പുറത്തുവരികയെന്ന് കണ്ടറിയണം.



