കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ വാൻകൂവർ നഗരത്തിൽ ലാപു-ലാപു ദിനാഘോഷം നടന്ന സ്ഥലത്ത് നിന്ന് ഏതാനും ബ്ലോക്കുകൾക്കുള്ളിലാണ് റിച്ചാർഡ് ലെയും കുടുംബവും താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം, റിച്ചാർഡ് ലെയും ഭാര്യ ലിൻ ഹോങ്ങും അഞ്ച് വയസ്സുള്ള മകൾ കാറ്റിയും പരിപാടിക്ക് വരാൻ തീരുമാനിച്ചു. ലെയുടെ ആദ്യ വിവാഹത്തിലെ മകനായ പതിനാറു വയസ്സുള്ള ആൻഡിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ആൻഡി ആഘോഷത്തിന് പങ്കെടുക്കുന്നില്ലെന്നും വീട്ടിൽ തന്നെ തുടരാമെന്നും തീരുമാനിച്ചു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ആൻഡിക്ക് തന്റെ കുടുംബത്തെ നഷ്ടമായി. വാൻകൂവർ നഗരത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ചുകയറ്റിയതിനെത്തുടർന്ന് കൊല്ലപ്പെട്ട 11 പേരിൽ അവന്റെ അച്ഛനും രണ്ടാനമ്മയും അനുജത്തിയും ഉണ്ടായിരുന്നു. “അവൻ ഇപ്പോഴും ചെറിയ ഞെട്ടലിലാണ് എന്ന് ഞാൻ കരുതുന്നു. അവൻ ഇപ്പോഴും സാഹചര്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്, എന്താണ് സംഭവിച്ചതെന്ന് അവന് പൂർണ്ണമായി മനസ്സിലാകുന്നില്ലെന്ന് ” ബന്ധു പറഞ്ഞു.
ഫ്രേസർ സ്ട്രീറ്റിൽ ഈസ്റ്റ് 41 അവന്യൂവിൽ പ്രാദേശികസമയം ശനിയാഴ്ച രാത്രി 8ന് ആണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണമല്ലെന്നു വ്യക്തമാക്കിയ പൊലീസ്, പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണ് അതിക്രമത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. ആളുകളെ ഇടിച്ചിട്ടു കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ ജനങ്ങൾ പിടികൂടി കെട്ടിയിടുകയായിരുന്നു. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 11 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.



