പ്രധാനപ്പെട്ട അഞ്ച് രോഗങ്ങളുടെ വ്യാപനത്തോടനുബന്ധിച്ച് നടത്തിയ അടിയന്തര വാക്സിനേഷൻ പരിപാടികൾ കഴിഞ്ഞ 23 വർഷത്തിനിടെ ഏകദേശം 60% മരണങ്ങൾ കുറച്ചതായാണ് പുതിയ പഠനം പറയുന്നത്. ഇതേ കാലയളവിൽ തന്നെ അത്രതന്നെ അണുബാധകളേയും തടഞ്ഞതായി പഠനം പറയുന്നു. വാക്സിനേഷൻ എബോള, കോളറ, മഞ്ഞപ്പനി പോലുള്ള രോഗങ്ങളുടെ വലിയ തോതിലുള്ള വ്യാപനം തടഞ്ഞുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു. വാക്സിനേഷൻ പരിപാടികൾക്ക് ശതകോടിക്കണക്കിന് ഡോളർ വരുന്ന വലിയ സാമ്പത്തിക നേട്ടങ്ങളുമുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഗവേഷകർ പറയുന്നത്, എബോള, മീസിൽസ്, കോളറ, മഞ്ഞപ്പനി, മെനിഞ്ചൈറ്റിസ് എന്നീ അഞ്ച് പകർച്ചവ്യാധികളോടുള്ള പ്രതികരണമായി നടത്തിയ അടിയന്തര വാക്സിനേഷൻ പരിപാടികളുടെ സ്വാധീനം വിലയിരുത്തിയ ആദ്യത്തെ സമഗ്രമായ പഠനമാണിത്. 2000 മുതൽ 2023 വരെ 49 രാജ്യങ്ങളിലായി നടന്ന 210 വ്യത്യസ്ത സംഭവങ്ങളാണ് അവർ പഠിച്ചത്. വാക്സിൻ വിതരണം മരണങ്ങൾ ഏകദേശം 60% കുറച്ചു. ഈ അണുബാധകളുടെ മൊത്തം കേസുകളുടെ എണ്ണവും ഏകദേശം 60% കുറഞ്ഞു.
വാക്സിനുകളുടെ വേഗത്തിലുള്ള വിന്യാസം വലിയ തോതിലുള്ള വ്യാപനങ്ങളും തടഞ്ഞു.
വാക്സിനേഷൻ പരിപാടികൾക്ക് ഏകദേശം 32 ബില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടങ്ങളുമുണ്ടായി. ഈ നേട്ടങ്ങൾ പ്രധാനമായും വാക്സിൻ എടുത്തതുകൊണ്ട് മാരകമായ രോഗങ്ങൾ വരാതെ തടയാൻ സാധിച്ചു, അതുവഴി മരണം സംഭവിക്കുന്നത് തടഞ്ഞു. അതുപോലെ രോഗം വന്ന് അംഗവൈകല്യം സംഭവിച്ച് ജീവിതകാലം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കുറഞ്ഞു. എന്നാൽ ഇത് മൊത്തം ലാഭത്തിന്റെ ഒരു ചെറിയ കണക്കെടുപ്പ് മാത്രമായിരിക്കാമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.
കാരണം, ഒരു വലിയ വ്യാപനം കൈകാര്യം ചെയ്യാനുള്ള ചെലവുകളോ കൂടുതൽ ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥ മൂലമുണ്ടാകുന്ന സാമ്പത്തിക തടസ്സങ്ങളോ ഇത് കണക്കിലെടുക്കുന്നില്ല. അംഗീകൃത വാക്സിൻ വരുന്നതിന് മുമ്പുണ്ടായ 2014-ലെ എബോള വ്യാപനം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾക്ക് മാത്രം 53 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു. ഈ പഠനത്തിന് പിന്തുണ നൽകിയത് വാക്സിൻ സഖ്യമായ ഗാവി (Gavi) ആണ്. പല വാക്സിനേഷൻ പരിപാടികൾക്കും നേതൃത്വം നൽകിയത് ഗാവിയാണ്. ഗാവി സിഇഒ ഡോ. സാനിയ നിഷ്താർ പറയുന്നത്, വേഗത്തിലും ഫലപ്രദമായും വാക്സിൻ വിതരണം ചെയ്യുന്നത് എത്രത്തോളം പ്രധാനമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു എന്നാണ്.
“ഏറ്റവും മാരകമായ ചില പകർച്ചവ്യാധികളുടെ വ്യാപനത്തിനെതിരെ വാക്സിനുകൾ വിന്യസിക്കുന്നതിന്റെ മനുഷ്യപരവും സാമ്പത്തികവുമായ നേട്ടം ആദ്യമായി നമുക്ക് പൂർണ്ണമായി അളക്കാൻ കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. “ലോകം നേരിടുന്ന വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി ഭീഷണിക്കെതിരെ വാക്സിനുകൾ എത്രത്തോളം ചെലവ് കുറഞ്ഞ പ്രതിരോധമാർഗ്ഗമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.” വിദേശ സഹായത്തിനുള്ള ആഗോള വെട്ടിച്ചുരുക്കലുകൾക്കിടയിൽ ഗാവി നിലവിൽ പുതിയ ഫണ്ടിംഗ് ഉറപ്പാക്കാൻ ശ്രമിക്കുകയാണ്.



