ഗാസയിൽ ഉടൻ തന്നെ സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട യുഎൻ സുരക്ഷാ കൗൺസിലിന്റെ ബുധനാഴ്ച അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും ഈ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഗാസയിലെ മാനുഷിക സ്ഥിതിയെ “ദുരന്തകരമാണെന്ന് വിശേഷിപ്പിച്ച പ്രമേയം, 21 ലക്ഷം ഫലസ്തീനികൾക്കുള്ള സഹായ വിതരണത്തിന്റെ എല്ലാ നിയന്ത്രണങ്ങളും ഇസ്രായേൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ പ്രമേയം ഇസ്രായേലിന്റെ സുരക്ഷയെ തുരങ്കം വയ്ക്കുകയും നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ഹമാസിനു കൂടുതൽ ധൈര്യം നൽകുകയും ചെയ്യുമെന്ന് പ്രമേയത്തിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ അമേരിക്കൻ അംബാസഡർ ഡൊറോതി ഷീ വിശദീകരിച്ചിരുന്നു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതനുസരിച്ച്, ഈ പ്രമേയം ഹമാസിനെ മാത്രം ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഹമാസ് ആയുധങ്ങൾ ഉപേക്ഷിച്ച് ബന്ദികളെ മോചിപ്പിക്കുന്നതിലൂടെ ഈ സംഘർഷം ഉടനടി അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
സുരക്ഷാ കൗൺസിലിലെ മറ്റ് അംഗങ്ങൾ അമേരിക്കയുടെ വീറ്റോയെ രൂക്ഷമായി വിമർശിച്ചു. ഇതിലൂടെ ഇസ്രായേലിന് പൂര്ണ പിന്തുണ നല്കുന്നതായി അവർ ആരോപിച്ചു.
ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ എല്ലാ അതിരുക്കൾ കടന്നിരിക്കുന്നു എന്നും എന്നാൽ ഒരു രാജ്യത്തിന്റെ സംരക്ഷണം കാരണം ഈ ലംഘനങ്ങൾ തടയപ്പെടുകയോ ഉത്തരവാദിത്തം ചുമത്തപ്പെടുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു.
അമേരിക്കയുടെ വീറ്റോ “തുടർച്ചയായ സംഹാരത്തിന് പച്ചക്കൊടി കാട്ടുന്ന കൂട്ടുകെട്ടായി” ഓർമ്മിക്കപ്പെടുമെന്ന് പാകിസ്ഥാൻ അംബാസഡർ ആസിം ഇഫ്തിഖാർ അഹ്മദ് അഭിപ്രായപ്പെട്ടു.
ഈ സംഘർഷം 2023 ഒക്ടോബർ 7-ന് ഹമാസ് നേതൃത്വത്തിലുള്ള തീവ്രവാദികൾ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തിയതോടെയാണ് ആരംഭിച്ചത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേർ തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയ്തു. ഇസ്രായേലിന്റെ സൈനിക നടപടികളിൽ 54,000-ലധികം ഫലസ്തീനികൾ മരിച്ചിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.



