അമേരിക്കൻ ഭരണകൂടത്തിൽ 40 ദിവസമായി നീണ്ടുനിന്ന ഷട്ട്ഡൗൺ (Shutdown) ഒടുവിൽ അവസാനിക്കുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഈ ഭരണസ്തംഭനത്തിന് വിരാമമിട്ട് സെനറ്റിൽ ധാരണയായതോടെയാണ് അടച്ചുപൂട്ടൽ നടപടികൾ പിൻവലിക്കുന്നത്. 2025 ജനുവരി 31 വരെ സർക്കാരിന്റെ ധനവിനിയോഗത്തിന് (Appropriation) അനുമതി നൽകാൻ തീരുമാനമായിട്ടുണ്ട്. യുഎസ് കോൺഗ്രസിന്റെ അംഗീകാരം ഉടൻ ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് സംബന്ധിച്ച വിഷയത്തിൽ നിലവിൽ ഒരു തീർപ്പായിട്ടില്ല.
ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച തന്നെ സൂചന നൽകിയിരുന്നു. 2018-19 വർഷത്തിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായതിന് ശേഷം, യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഷട്ട്ഡൗൺ ആണിത്. ഒക്ടോബർ ഒന്നിന് ട്രംപ് പുറപ്പെടുവിച്ച ഉത്തരവോടെയാണ് സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്ന ഷട്ട്ഡൗൺ നിലവിൽ വന്നത്. അത്യാവശ്യ സർവീസുകൾ മാത്രമാണ് ഈ കാലയളവിൽ പ്രവർത്തിച്ചത്. 1981-ന് ശേഷം അമേരിക്കയിൽ നിലവിൽ വന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗൺ ആണിത്.
ഈ നീണ്ട അടച്ചുപൂട്ടൽ രാജ്യത്തെ ഫെഡറൽ ഏവിയേഷൻ ഉൾപ്പെടെയുള്ള വിവിധ മേഖലകളെ കാര്യമായി ബാധിച്ചു. എയർ ട്രാഫിക് കൺട്രോളർമാരുടെ കൂട്ട അവധിയെ തുടർന്ന് 5,000-ൽ അധികം വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറൽ സർക്കാരിൻ്റെ 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകൾ കോൺഗ്രസിൽ പാസാകാത്തതോ, പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാത്തതോ ആയ സാഹചര്യങ്ങളിലാണ് സർക്കാർ സേവനങ്ങൾ തടസ്സപ്പെടുന്നത്. വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത് ഈ ബില്ലുകളാണ്.
ഷട്ട്ഡൗണിന് വഴിവെച്ച പ്രധാന കാരണം ആരോഗ്യ മേഖലയിലെ ധനസഹായം സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഒബാമ കെയറിന് (Obamacare) നൽകുന്ന സബ്സിഡി തുടർന്നും നിലനിർത്തണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാൽ, ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ഇതിന് എതിരായിരുന്നു. സബ്സിഡി ഇതേ നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടാണ് റിപ്പബ്ലിക്കൻ പാർട്ടി സ്വീകരിച്ചത്. ഈ വിഷയത്തിലെ രൂക്ഷമായ ഭിന്നതയാണ് ഭരണസ്തംഭനത്തിലേക്ക് വഴിതെളിയിച്ചത്.



