ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടി അമേരിക്കൻ ഏജൻസി. യുഎസിന്റെ ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിലാണ് ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുന്നത്. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ‘ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ’ (OFAC) ആണ് അദാനി എന്റർപ്രൈസസിനോട് വിവരങ്ങൾ ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം ജൂണിൽ ഒരു പ്രമുഖ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഇറാനിൽ നിന്ന് പ്രത്യേക കപ്പൽ പാതകൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികൾ ഇന്ധനം ഇറക്കുമതി ചെയ്തു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
വിഷയത്തിൽ യുഎസ് ഏജൻസി വിവരങ്ങൾ തേടിയ കാര്യം അദാനി എന്റർപ്രൈസസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും ആവശ്യമായ രേഖകളും വിവരങ്ങളും ഏജൻസിക്ക് കൈമാറുമെന്നും ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാകാനിടയുള്ള ഈ നീക്കത്തെ ഏറെ ഗൗരവത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US seeks explanation from Adani over import of petroleum products from Iran


