ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക നിർണ്ണായക നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിൽ യുഎസ് കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് പെന്റഗൺ ഗൗരവകരമായ ചർച്ചകൾ നടത്തിയതായി റോയിട്ടേഴ്സ് വെളിപ്പെടുത്തി. യുഎസിന്റെ 82-ാം എയർബോൺ ഡിവിഷനിലെ മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ സൈനികരെ മേഖലയിലേക്ക് അയക്കാൻ പെന്റഗൺ തയ്യാറെടുക്കുന്നതായാണ് സൂചന. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഈ തന്ത്രപ്രധാന ദ്വീപ് നിയന്ത്രണത്തിലാക്കുന്നതിലൂടെ ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായും തടയാമെന്നും സംഘർഷത്തിന്റെ ഗതി മാറ്റാമെന്നുമാണ് യുഎസ് കണക്കുകൂട്ടുന്നത്.
ഇതിനിടെ, ഇറാൻ അമേരിക്കയ്ക്ക് ‘വിലയേറിയ ഒരു സമ്മാനം’ നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തികമായി വലിയ മൂല്യമുള്ള ഈ സമ്മാനം ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണെന്ന് ട്രംപ് സൂചിപ്പിച്ചു. ശത്രുരാജ്യങ്ങളുടേതല്ലാത്ത ഇന്ധനക്കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതാകാം ഇതിന് പിന്നിലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ധനനീക്കം നിലച്ച ആഗോള വിപണിക്ക് ഇത് വലിയ ആശ്വാസമാകുമെങ്കിലും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി ചർച്ച നടത്തുന്നുണ്ടെന്ന വാർത്തകൾ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് തള്ളിക്കളഞ്ഞു. ഇത് വിപണിയെ സ്വാധീനിക്കാനുള്ള വ്യാജവാർത്തയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജറീദ് കഷ്നറും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടത്തിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാൻ സംഘവുമായി ഇസ്‌ലാമാബാദിൽ ചർച്ച നടത്തിയേക്കുമെന്നും ഇതിനായി പാക്കിസ്ഥാൻ വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നയതന്ത്ര നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും മേഖലയിൽ സൈനിക ആക്രമണങ്ങൾ കടുക്കുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. സൗദി അറേബ്യയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ മന്ത്രാലയം തകർത്തു. ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം തുടരുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US makes decisive move to capture Kharg Island



