കുവൈത്തിൽ അമേരിക്കൻ നിർമ്മിത അത്യാധുനിക യുദ്ധവിമാനമായ എഫ്-15 തകർന്നു വീണു. ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഈ സംഭവം. വിമാനത്തിന്റെ വാലിന് തീപിടിച്ച് ആകാശത്ത് വട്ടം കറങ്ങി താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ തകർന്ന വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാൻ വെടിവെച്ചിട്ടതാണെന്ന വാദങ്ങളെ തള്ളിക്കൊണ്ട്, കുവൈത്തിലെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്നുണ്ടായ അബദ്ധമാണ് വിമാനപകടത്തിന് കാരണമായതെന്ന് അമേരിക്ക അറിയിച്ചു. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി വ്യക്തമാക്കി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചു എന്ന തരത്തിൽ പുറത്തുവന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം പൂർണ്ണമായും തള്ളി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വികലമായ നയങ്ങളാണ് പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി.
‘എക്സിലൂടെയാണ്’ (X) അദ്ദേഹം രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
യുദ്ധവിമാനം തകർന്ന സംഭവത്തോടെ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ വിമാനം തകർന്നത് യുഎസ് സഖ്യത്തിന് വലിയ തിരിച്ചടിയാണ്. ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്നാണ് ഇറാന്റെ നിലപാട്. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതിന് എന്ത് പ്രതികരണമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US-made F-15 fighter jet crashes after circling in the sky, then falls into a ball of fire; US denies Iran’s claim



