മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനയി അതീവ രഹസ്യമായി റഷ്യയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. കുവൈത്ത് ആസ്ഥാനമായുള്ള പ്രമുഖ മാധ്യമമായ ‘അൽ-ജാരിദ’യാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വാർത്ത പുറത്തുവിട്ടത്. പരിക്കേറ്റതിനെത്തുടർന്ന് മോസ്കോയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ പുറത്തുവന്ന ഈ വാർത്തയെ അതീവ ഗൗരവത്തോടെയാണ് ആഗോള രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ മുജ്തബയെ പ്രത്യേക റഷ്യൻ വിമാനത്തിലാണ് മോസ്കോയിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലാണ് നിലവിൽ അദ്ദേഹം ചികിത്സയിലുള്ളത്. ശസ്ത്രക്രിയയുടെ ഭാഗമായി മുജ്തബയുടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നതായും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും റഷ്യൻ അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുജ്തബ ഖമനയി പൂർണ്ണ ആരോഗ്യവാനാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രയേലോ അമേരിക്കയോ മുജ്തബ ഖമനയിയെ ലക്ഷ്യം വെച്ചാൽ റഷ്യയും ചൈനയും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾക്കിടയിൽ മുജ്തബയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഇറാൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ റഷ്യയും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധം കൂടുതൽ കരുത്താർജ്ജിച്ച പശ്ചാത്തലത്തിലാണ് ചികിത്സയ്ക്കായി മോസ്കോയെ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിലും അധികാര കൈമാറ്റ ചർച്ചകളിലും നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ റഷ്യയോ ഇറാനോ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
us-israel-iran-war-mojtaba-khamenei-in-russia
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



