തെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉരുത്തിരിയുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാൻ സൈന്യത്തോട് ഇറാൻ പരമോന്നത ഭരണകൂടം ആഹ്വാനം ചെയ്തു. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തേക്കാൾ ശക്തമായ രീതിയിൽ രാജ്യം സജ്ജമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർസ് (IRGC) ഡെപ്യൂട്ടി കമാൻഡർ അഹമ്മദ് വാഹിദി അറിയിച്ചു. അമേരിക്കയുടെ നീക്കങ്ങൾ ഇറാൻ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും എന്തിനും തയ്യാറായിരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ട് വ്യക്തനാക്കുന്നു..
അതേസമയം, അമേരിക്ക തങ്ങളുടെ യുദ്ധക്കപ്പലുകളെ ഇറാൻ അതിർത്തിക്ക് സമീപം വിന്യസിച്ചു കഴിഞ്ഞു. എബ്രഹാം ലിങ്കൺ എന്ന കരുത്തുറ്റ വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള കപ്പൽവ്യൂഹമാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ പിടികൂടാനുള്ള നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നത് മേഖലയിലെ സംഘർഷാവസ്ഥ ഇരട്ടിയാക്കിയിട്ടുണ്ട്. മേഖലയിൽ ഒരു യുദ്ധമുണ്ടായാൽ അത് അറബ് ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് ഖമേനി മുന്നറിയിപ്പ് നൽകി. ചർച്ചകൾ തുടരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിക്കുമ്പോഴും മേഖലയിൽ ആക്രമണ ഭീതി ഒഴിഞ്ഞുപോയിട്ടില്ല.
ആഗോള സാമ്പത്തിക മേഖലയെയും എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്. ലോകത്തെ അഞ്ചിലൊന്ന് എണ്ണ കയറ്റുമതി നടക്കുന്ന സമുദ്രപാതയിലെ സംഘർഷം ഇന്ധനവിലയിൽ വൻ വർധനവിന് കാരണമായേക്കാം. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതിനിടെ, വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങണമെന്ന നിർദ്ദേശവും വാഷിംഗ്ടൺ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ ഈ അനിശ്ചിതത്വം ആഗോള വിപണിയിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
US-Iran war intensifies: West Asia on edge; Iran to prepare for military action, Washington monitoring moves
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



