ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിലെ സൈനിക സംവിധാനങ്ങൾ പൂർണ്ണമായും തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന നീക്കം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന്റെ എണ്ണശുദ്ധീകരണ ശാലകൾ ഒന്നടങ്കം ചാരമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ഭീഷണിയെ വകവെക്കാതെ യുഎഇയിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ തിരിച്ചടി നൽകി. യുഎഇയുടെ പ്രതിരോധ മിസൈലുകൾ തകർത്ത ഇറാൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഫുജൈറയിലെ അസംസ്‌കൃത എണ്ണക്കയറ്റുമതി ടെർമിനലിന് തീപിടിച്ചു. ഇതേത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഫുജൈറയിൽ നിന്നുള്ള എണ്ണക്കയറ്റുമതി യുഎഇ താത്കാലികമായി നിർത്തിവെച്ചു. റുവൈസ് എണ്ണ ശുദ്ധീകരണശാലയും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച മാത്രം ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഖാർഗ് ദ്വീപിൽ തൊണ്ണൂറിലധികം കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. വ്യോമപ്രതിരോധ സംവിധാനങ്ങൾ, നാവികത്താവളം, വിമാനത്താവള നിയന്ത്രണ ഗോപുരം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ എണ്ണക്കയറ്റുമതി സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും രണ്ട് കപ്പലുകൾ ഖാർഗിൽ നിന്ന് എണ്ണയുമായി യാത്ര തിരിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ അവകാശപ്പെട്ടു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ യുഎഇയിലെ അമേരിക്കൻ താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണ വിപണി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതുവഴി പോകുന്ന കപ്പലുകൾക്ക് യുഎസ് നാവികസേന ഉടൻ അകമ്പടി നൽകുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക, ഇപ്പോൾ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ഇറാനിൽ നിന്ന് എണ്ണ ലഭിക്കാൻ ലോകത്തോട് കെഞ്ചുകയാണെന്ന് അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
യുദ്ധം ദീർഘിക്കുന്നതോടെ ലോകരാജ്യങ്ങൾ കടുത്ത ഇന്ധനക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുമോ എന്ന ആശങ്ക ശക്തമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ ഉപയോഗിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം സംഘർഷം മറ്റൊരു തലത്തിലേക്ക് വളരുമെന്ന സൂചനയാണ് നൽകുന്നത്.
us-iran-conflict-kharg-island-oil-crisis-updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



