ന്യൂഡൽഹി: H-1B, H-4 തൊഴിൽ വിസകൾ ഉൾപ്പെടെയുള്ള എല്ലാ യുഎസ് വിസ അപേക്ഷകർക്കും കുടിയേറ്റ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. വിസ നടപടികളിൽ നിയമലംഘനം നടത്തുന്നവർ ഗുരുതരമായ ക്രിമിനൽ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചു. H-1B വിസ നയങ്ങളിൽ മാറ്റങ്ങൾ തുടരുന്നതിനിടെയാണ് അപേക്ഷകർക്ക് ഈ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിനും രാജ്യത്തിന്റെ അതിർത്തികളും പൗരന്മാരെയും സംരക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് എംബസി എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ വിസ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കുന്നതിലെ അനിശ്ചിതത്വവും കർശനമായ പരിശോധനകളും അപേക്ഷകർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിയമനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പ് വരുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ മാറ്റങ്ങൾ വിസാ നടപടികളെയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025-ൽ നടപ്പിലാക്കിയ കർശനമായ കുടിയേറ്റ നടപടികളുടെ ഭാഗമായി വിസ അപ്പോയിന്റ്‌മെന്റുകൾ ലഭ്യമാകുന്നത് മുൻപത്തേക്കാൾ പ്രയാസകരമായിട്ടുണ്ട്. നിലവിലെ വിസാ പദ്ധതികൾ അമേരിക്കൻ തൊഴിലാളികൾക്ക് ദോഷകരമാണെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. സെപ്റ്റംബറിൽ പുതിയ H-1B അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് സൂചന നൽകിയതും വലിയ ചർച്ചയായിരുന്നു.
വിസ അപേക്ഷകരുടെ ഓൺലൈൻ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ ഇടപെടലുകളും പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ നടക്കേണ്ടിയിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങൾ മാസങ്ങളോളം നീട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അഭിമുഖം നിശ്ചയിച്ചിരുന്ന പലർക്കും മെയ് മാസത്തിലേക്കാണ് പുതിയ തീയതി നൽകിയിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങൾ ഇത്തരത്തിൽ കൂട്ടത്തോടെ മാറ്റിവെച്ചതിലുള്ള ആശങ്ക ഇന്ത്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. നിലവിലെ തടസ്സങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണ്.
അതേസമയം, വിസാ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കയിൽ നിയമപോരാട്ടം ശക്തമായിട്ടുണ്ട്. മസാച്യൂസെറ്റ്‌സ് ഉൾപ്പെടെയുള്ള പന്ത്രണ്ടോളം സംസ്ഥാനങ്ങളും വിവിധ തൊഴിലാളി സംഘടനകളും നഴ്‌സ് സ്റ്റാഫിംഗ് കമ്പനികളും ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിഷയം യുഎസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനും സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No compromise on visa rules; US Embassy warns Indian applicants



