ടെഹ്റാൻ : ടെഹ്റാനെയും കറാജ് നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയരം കൂടിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ ബി-1 ബ്രിഡ്ജ് അമേരിക്കൻ വ്യോമസേന തകർത്തു. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് നടന്ന ഈ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും തൊണ്ണൂറ്റഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാലത്തിന് നേരെ രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യ സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി എത്തിയവരെ ലക്ഷ്യം വെച്ചാണ് രണ്ടാമത്തെ ആക്രമണം നടന്നതെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
പാലത്തിലൂടെ യാത്ര ചെയ്തിരുന്ന സാധാരണക്കാരും സമീപവാസികളുമാണ് കൊല്ലപ്പെട്ടവരിലധികവും. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഇറാനെ ശിലായുഗത്തിലേക്ക് മടക്കും’ എന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. അടുത്ത മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന സൂചനയാണ് യുഎസ് ഭരണകൂടം നൽകുന്നത്. ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ ഈ നീക്കം മേഖലയിലെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു കടന്നുകയറ്റത്തെയും ശക്തമായി നേരിടുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമിർ ഹാത്മി മുന്നറിയിപ്പ് നൽകി. ഇറാൻ മണ്ണിലെത്തുന്ന ഒരു അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാകണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടയുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ നീക്കം. ഒരു പൂർണ്ണമായ കരയുദ്ധത്തിനുള്ള സാധ്യതയേറുന്നത് ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു.
US destroys Iran’s largest bridge ‘B-1’; 8 killed in airstrike, reports say
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



