വാഷിംഗ്ടൺ: അമേരിക്കയിൽ കുട്ടികൾക്ക് നൽകുന്ന പ്രതിരോധ വാക്സിനുകളുടെ എണ്ണം വെട്ടിക്കുറച്ച് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC). നിലവിൽ ശുപാർശ ചെയ്തിരുന്ന 17 വാക്സിനുകളിൽ നിന്ന് 11 എണ്ണമായിട്ടാണ് കുറച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നടപ്പിലാക്കിയ പ്രധാന നയമാറ്റമാണിത്.
പുതിയ പട്ടിക പ്രകാരം മീസിൽസ്, മംപ്സ്, റുബെല്ല, പോളിയോ, ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ (Pertussis), ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (Hib), ന്യൂമോകോക്കൽ ഡിസീസ്, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), ചിക്കൻ പോക്സ് എന്നിവയ്ക്കുള്ള വാക്സിനുകൾ നിർബന്ധമായും നൽകേണ്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഹെപ്പറ്റൈറ്റിസ് എ, ബി, കോവിഡ്-19, ഇൻഫ്ലുവൻസ തുടങ്ങിയ വാക്സിനുകൾ ഇനി മുതൽ നിർബന്ധമല്ല. പകരം കുട്ടിയുടെ ആരോഗ്യസ്ഥിതിയും ഡോക്ടറുടെയും മാതാപിതാക്കളുടെയും തീരുമാനവും അനുസരിച്ച് മാത്രം ഇവ നൽകിയാൽ മതിയെന്ന് സിഡിസി അറിയിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അമേരിക്കൻ വാക്സിനേഷൻ രീതിയെ മാറ്റാനാണ് ഈ പരിഷ്കാരമെന്ന് റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞു. മറ്റ് 20 വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ വാക്സിനുകളുടെ എണ്ണവും ഡോസുകളും കൂടുതലാണെന്നും, പുതിയ രീതി സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ജനിച്ചയുടനെ നൽകുന്നതിന് പകരം രണ്ട് മാസത്തിന് ശേഷം നൽകിയാൽ മതിയെന്ന പരിഷ്കാരവും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, സിഡിസിയുടെ ഈ നീക്കത്തെ ‘അനാവശ്യവും അപകടകരവും’ എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (AAP) വിശേഷിപ്പിച്ചത്. വാക്സിനേഷൻ പട്ടിക വെട്ടിച്ചുറയ്ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുമെന്ന് ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ 2025 അവസാനത്തോടെ ശുപാർശ ചെയ്തിട്ടുള്ള വാക്സിനുകൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
us-cuts-universal-childhood-vaccine-recommendations-including-covid-and-hepatitis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



