കൊച്ചി: ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. 3.10 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്ന കേസിലാണ് മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെ എറണാകുളം സെൻട്രൽ പോലീസ് സാഹസികമായി പിടികൂടിയത്. പിടിയിലായ ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഐടി പ്രൊഫഷണലും ഒഡീഷ സ്വദേശിയുമായ യുഎസ് പൗരൻ, ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്. മറൈൻ ഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച മദ്യം ലഭിക്കാതെ വന്നപ്പോൾ, പരിസരത്തുണ്ടായിരുന്ന ആദർശ് സഹായത്തിനായി എത്തി. അനധികൃതമായി മദ്യം വാങ്ങി നൽകിയതിനെ തുടർന്ന് ഇരുവരും ഹോട്ടൽ മുറിയിൽ ഒരുമിച്ച് മദ്യപിക്കുകയും ഉറങ്ങുകയും ചെയ്തു.
ഞായറാഴ്ച രാവിലെ, യുഎസ് പൗരൻ ഉണർന്നതിന് പിന്നാലെ ആദർശ് സുഹൃത്തായ ആകാശിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. വാതിലിൽ മുട്ടുന്നതുകേട്ട് വാതിൽ തുറന്നപ്പോൾ ആകാശ് തന്നെ കയറിപ്പിടിച്ചെന്നും ആദർശ് പിന്നിൽ നിന്ന് പിടികൂടിയെന്നുമാണ് യുഎസ് പൗരൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് ഇരുവരും ചേർന്ന് മർദ്ദിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിഴച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കൂടാതെ 500 യുഎസ് ഡോളർ, സ്വർണമോതിരം, എടിഎം കാർഡ് എന്നിവയും കവർന്നു.
മുറി പുറത്തു നിന്ന് പൂട്ടി പുറത്തുപോയ പ്രതികൾ എടിഎം കാർഡ് ഉപയോഗിച്ച് 10,000 രൂപ വീതം നാല് തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ഇത്തരത്തിൽ ആകെ 3,10,290 രൂപയുടെ മോഷണമാണ് നടന്നത്. പിന്നീട് ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഗുണ്ടാ ലിസ്റ്റിലുള്ള പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്, ആദർശ് മരടിലെ ഒരു ലോഡ്ജിലുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തി. എന്നാൽ പോലീസിനെ കണ്ട ആദർശ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ആദർശിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശ് കുമ്പളങ്ങിയിൽ നിന്നും പിടിയിലായി. കൊച്ചി സിറ്റി പോലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിന് യുഎസ് പൗരൻ നന്ദി അറിയിച്ചു. പള്ളുരുത്തിയിൽ പോലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആദർശ്. ആകാശിനെതിരെയും അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. കവർച്ച ചെയ്ത പണവും സ്വർണ മോതിരവും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kochi Robbery involves the arrest of two individuals for robbing a US citizen in a Kochi hotel



